
ആലപ്പുഴ: കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി കവർച്ചചെയ്ത കേസിൽ പിടിയിലായശേഷം മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരിയായ ഒന്നാം പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
കോഴിക്കോട് ഒബ് സർവേഷൻ സെന്ററിലെത്തി സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധ
മെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചുവന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരെയാണ് (65) ചെറുമകളായ 13കാരി ക്വട്ടേഷൻ നൽകിയതിനെത്തുടർന്ന് കാമുകനും രണ്ട് സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയത്.
സ്വന്തമായി ഐഫോണും കൊല്ലം പരവൂർ സ്വദേശിയും രണ്ടാംപ്രതിയുമായ കാമുകന് ബൈക്കും വാങ്ങാൻ ലക്ഷ്യമിട്ട് സ്വർണക്കവർച്ചയ്ക്കായാണ് ഉറ്റബന്ധുവായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തന്നോട് ദുരുദ്ദേശ്യത്തോടെ പെരുമാറിയതിലെ പകയാണ് കാരണമെന്നായിരുന്നു 13 കാരിയുടെ ആദ്യമൊഴി. സംഭവദിവസത്തിന്റെ തലേന്ന് സ്വർണം സൂക്ഷിച്ച അലമാര സ്ക്രൂഡ്രൈവർ കൊണ്ടു കുത്തിത്തുറക്കാനുളള ശ്രമത്തെ ചെറുത്തതിന്റെ വൈരാഗ്യമാണെന്ന് പിന്നീട് മൊഴിമാറ്റി. കാമുകനാണ് കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്തതെന്നും അയാൾ നിർബന്ധിച്ചപ്പോഴാണ് വീടിന്റെ ലൊക്കേഷനുൾപ്പെടെ കൈമാറിയതെന്നുമാണ് മൂന്നാമത്തെ മൊഴി. മറ്റു പ്രതികളിൽ നിന്ന് വ്യക്തത വരുത്തിയശേഷമാകും ചോദ്യംചെയ്യൽ.
കസ്റ്റഡി അപേക്ഷ
നാളെ പരിഗണിക്കും
കുട്ടിക്കുറ്റവാളികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് നാളെ പരിഗണിക്കും.നെഹ്രുട്രോഫി വള്ളംകളി പ്രമാണിച്ച് ജില്ലയിൽ പൊതുഅവധിയായതിനാലാണ് ഇന്നലെ പരിഗണിക്കാനിരുന്ന അപേക്ഷ തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.
കാമുകനും രണ്ടാം പ്രതിയുമായ പരവൂർ സ്വദേശിയായ പ്ളസ് ടു വിദ്യാർത്ഥി, സുഹൃത്തുക്കളായ 17വയസുകാരായ രണ്ടുപേർ എന്നിവരെയാണ് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കവർച്ചയുടെയും കൊലപാതകത്തിന്റെയും ആസൂത്രണവും കുറ്റകൃത്യം നടത്തിയരീതിയും മുതിർന്നവരെ വെല്ലുംവിധമായതിനാൽ പ്രതികൾ പ്രായപൂർത്തിയായില്ലെന്ന പരിഗണന അർഹിക്കുന്നില്ലെന്ന പൊലീസ് റിപ്പോർട്ടും ബോർഡിന്റെ പരിഗണനയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |