
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരുമായി ബന്ധപ്പെട്ട വിഷയങ്ങളും പുനരധിവാസവും ചർച്ച ചെയ്യാനുള്ള എൻഡോസൾഫാൻ സെല്ലിന്റെ യോഗം ചേരാതായിട്ട് മൂന്നര വർഷം കഴിയുന്നു. 2023 ജനുവരി എട്ടിനാണ് സമ്പൂർണ്ണ സെൽ യോഗം അവസാനമായി ചേർന്നത്. രണ്ടു മാസത്തിലൊരിക്കൽ സെൽ യോഗം ചേരണമെന്നാണ് നിബന്ധന. പുതിയ സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും അവഗണന തുടരുകയാണ്.
എക്സൈസ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദനും പിന്നീട് ടൂറിസം മന്ത്രിയായിരുന്ന പി.എ. മുഹമ്മദ് റിയാസുമായിരുന്നു പിണറായി സർക്കാരിന്റെ കാലത്ത് സെല്ലിന്റെ ചെയർമാൻ. 10 വർഷത്തിനിടെ നാല് തവണയാണ് സെൽ യോഗം ചേർന്നത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം ജില്ലയുടെ ചുമതല തദ്ദേശ മന്ത്രി കെ.എം. ഷാജിക്കാണ്. എന്നാൽ, എൻഡോസൾഫാൻ സെല്ലിന്റെ ചുമതല നൽകിയതായി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. സെൽ പുനഃസംഘടനയും നടത്തിയില്ല.
പുനരധിവാസവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സെൽ മെമ്പറായ കെ.കെ. അശോകൻ പറഞ്ഞു. മുളിയാർ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറയിൽ തുടങ്ങിയ തെറാപ്പി കേന്ദ്രത്തിൽ ആവശ്യമായ ചികിത്സാസൗകര്യങ്ങളില്ലെന്ന് പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണൻ ആരോപിച്ചു. രോഗികളെ പരിചരിക്കുന്നവർക്ക് നൽകുന്ന ആശ്വാസകിരണം പദ്ധതിയിൽ 700 രൂപ വീതം നൽകുന്നത് 10 മാസം കുടിശ്ശികയാണ്. കുട്ടികളുടെ പഠന സ്കോളർഷിപ്പ് തുകയും മുടങ്ങി. മരുന്നു വാങ്ങുന്നതിന് നൽകുന്ന എൻ.എച്ച്.എം ഫണ്ടും 2024-25 മുതൽ കിട്ടുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |