
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആകെ ആസ്തിയായി രേഖപ്പെടുത്തിയത്
ഒരു കോടി ഒന്നര ലക്ഷം രൂപ. ഭാര്യ കമലയ്ക്ക് ഒരു കോടിയോളം ആസ്തി ഉണ്ട്. ഇരുവർക്കും ഒരു രൂപയുടെ പോലും ബാദ്ധ്യതയില്ല.
പിണറായി വിജയന്റെ ജംഗമ ആസ്തി 45,35,620. ഇതിൽ 37,11,039 രൂപ സബ് ട്രഷറി സെക്രട്ടേറിയറ്റ് ടി.എസ്.ബിയിലും 5,13,847 രൂപ എസ്.ബി.ഐ തലശ്ശേരി ബ്രാഞ്ചിലുമാണ്. പിണറായി സർവീസ് കോഓപ്പറേറ്റീവ് ബാങ്കിൽ 1,88,134 രൂപയുടെ നിക്ഷേപവുമുണ്ട്. പതിനായിരം രൂപ കൈയിലുണ്ടെന്നും സത്യവാങ് മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിക്ക് കിയാലിൽ 1,000 ഓഹരികളുണ്ട്. (മൂല്യം 1,00,000). മലയാളം കമ്മ്യൂണിക്കേഷൻ ലിമിറ്റഡിലും 1,000 ഓഹരി (10,000) ഉണ്ട്. വാഹനമോ ആഭരണമോ ഇല്ല. ഇതിനു പുറമേ, 0.78 ഏക്കർ കൃഷിഭൂമിയും ഇതിൽ 37 ലക്ഷം വിപണി മൂല്യമുള്ള വീടും ഉൾപ്പെടെ 56,02,000 രൂപയുടെ സ്ഥാവര ആസ്തിയുണ്ടെന്നും സത്യവാങ് മൂലത്തിൽ പറയുന്നു.
ഭാര്യ കമലയ്ക്ക് 60,58,442 ജംഗമ ആസ്തിയാണുള്ളത്. കിയാലിൽ 2,000 ഓഹരി (2,00,000), 80 ഗ്രാം സ്വർണാഭരണവും ഇവർക്കുണ്ട്. വടകര താലൂക്കിൽ 36 ലക്ഷം മൂല്യമുള്ള 17.5 സെന്റ് പൈതൃക ഭൂമിയും മുഖ്യമന്ത്രിയുടെ പത്നിയ്ക്കുണ്ട്.
പിണറായി വിജയന്റെ പേരിൽ ഒരു ക്രിമിനൽ കേസ് നിലവിലുണ്ട്. എസ്.എൻ.സി. ലാവ്ലിനുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്. ഇതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
ധർമ്മടത്ത് പത്രിക നൽകി
ധർമടം മണ്ഡലത്തിൽ മൂന്നാം തവണയും മത്സര രംഗത്തിറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി സബ് രജിസ്ട്രാർ ഓഫിസിൽ ഇന്നലെ രാവിലെ 11 മണിക്ക് റിട്ടേണിംഗ് ഓഫീസർ സച്ചിൻ കൃഷ്ണയ്ക്ക് പത്രിക കൈമാറി.
പിണറായിയിൽ നിന്ന് വാഹന പ്രചാരണമായി സബ് റജിസ്ട്രാർ ഓഫിസിലേക്ക് എത്താനായിരുന്നു മുഖ്യമന്ത്രി ആദ്യം നിശ്ചയിച്ചത്. എന്നാൽ പിന്നീട് വാഹന പ്രചാരണം ഒഴിവാക്കി നേരിട്ട് ഓഫിസിലെത്തി . സ്പീക്കർ എ.എൻ.ഷംസീർ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, പി.ശശി തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. 15 മിനിറ്റിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി അദ്ദേഹം മടങ്ങി.
'പറയാനുണ്ട്,
പിന്നെപ്പറയാം'
പത്രിക സമർപ്പണത്തിന് ശേഷം പ്രതികരണം തേടിയ മാദ്ധ്യമ പ്രവർത്തകരോട് 'പറയാനുണ്ട്, പിന്നെപ്പറയാം' എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇവിടെ നിന്ന് മലപ്പുറത്ത് നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ യാത്ര തിരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |