
തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ 'സ്കൂൾ സുരക്ഷാ മാന്വൽ 2026'ൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന. കുട്ടികൾ നേരിടുന്ന ആധുനിക വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ടുള്ള കർശന നിർദ്ദേശങ്ങളാണ് പുതിയ മാർഗ്ഗരേഖയിൽ. സ്കൂൾ പരിസരങ്ങളിലെ ലഹരി വില്പനയും ഉപയോഗവും പൂർണമായും തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ മാന്വൽ നിർദ്ദേശിക്കുന്നു. ലഹരി വിരുദ്ധ ക്ലബ്ബുകൾ സജീവമാക്കണം. സ്കൂൾ പരിസരത്തെ കടകളിൽ ലഹരിവസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസും എക്സൈസുമായി ചേർന്ന് പരിശോധനകൾ നടത്തണം. കുട്ടികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ ഇടവേളകളിൽ ബോധവത്കരണം നൽകണം.
സൈബർ സുരക്ഷ
ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ നേരിടുന്ന ഭീഷണികൾ തടയാൻ വിപുലമായ നിർദ്ദേശങ്ങളാണ് മാന്വലിലുള്ളത്. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. സൈബർ ബുള്ളിയിംഗ്,വ്യാജ പ്രൊഫൈലുകൾ എന്നീ കെണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകണം. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും സൈബർ സുരക്ഷാ നിയമങ്ങളെക്കുറിച്ച് (പോക്സോ,ഐ.ടി ആക്ട്) പരിശീലനം നൽകണം. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ, സ്കൂളുകളിൽ 'ഗുഡ് ടച്ച്, ബാഡ് ടച്ച്' എന്നിവയെക്കുറിച്ച് അറിവ് നൽകണം.
മറ്റ് നടപടികൾ
സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കുക, പാമ്പ് ശല്യം ഒഴിവാക്കാൻ പരിസരം വൃത്തിയാക്കുക, കുടിവെള്ള ശുചീകരണം എന്നിവയും മാന്വലിലുണ്ട്. സ്കൂൾ വാഹനങ്ങളിൽ പാർക്കിംഗ് നടത്തുമ്പോൾ റിവേഴ്സ് പാർക്കിംഗ് മാത്രമേ അനുവദിക്കാവൂ. പ്രഥമാദ്ധ്യാപകന്റെ നേതൃത്വത്തിലുള്ള സുരക്ഷാ സമിതി രൂപീകരിക്കുക. സുരക്ഷയിൽ വീഴ്ച വരുത്തുന്ന സ്കൂൾ അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |