
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപകരുടെ സ്ഥാനക്കയറ്റം വൈസ്ചാൻസലർ അട്ടിമറിച്ചെന്ന് ഇടത് അദ്ധ്യാപക സംഘടന എ.കെ.പി.സി.ടി.എ ആരോപിച്ചു. 400ഓളം അദ്ധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും നിരവധി പേർക്ക് ഗൈഡ് പദവി നൽകാനുമുള്ള ഫയലുകൾ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ച് സിൻഡിക്കേറ്റിന് കൈമാറിയിരുന്നു. സിൻഡിക്കേറ്റ് യോഗത്തിന്റെ അജൻഡയിലും ഇതുണ്ടായിരുന്നു. എന്നാൽ ഇന്നലെ യോഗം തുടങ്ങുന്നതിന് തൊട്ടുമുൻപ് സ്ഥാനക്കയറ്റം,ഗവേഷണം എന്നിവ വി.സി അജൻഡയിൽ നിന്നൊഴിവാക്കിയെന്നാണ് ആക്ഷേപം. അർഹരായ അദ്ധ്യാപകരുടെ ഫയലുകൾ മാറ്റി വി.സി, തനിക്ക് വേണ്ടപ്പെട്ടവരുടെ ഫയലുകൾ പ്രത്യേക അധികാരമുപയോഗിച്ച് പാസാക്കുകയും സിൻഡിക്കേറ്റിന്റെ അംഗീകാരത്തിനായി അജൻഡയിൽ ഉൾപ്പെടുത്തുകയും ചെയ്തു. എയ്ഡഡ് അദ്ധ്യാപകരോട് ഏറെക്കാലമായി വി.സി വിവേചനം തുടരുകയാണെന്നും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റാൻഡിംഗ് കമ്മിറ്റി നേരത്തേ അംഗീകരിച്ച സ്ഥാനക്കയറ്റത്തിനുള്ള മുഴുവൻ ഫയലുകളും അടിയന്തരമായി യോഗം ചേർന്ന് അംഗീകരിക്കണമെന്നും ഗൈഡ്‌ഷിപ്പുമായി ബന്ധപ്പെട്ട ഫയലുകളിൽ ഉടൻ തീരുമാനമെടുക്കണമെന്നും എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് എ.നിശാന്ത്, ജനറൽ സെക്രട്ടറി ഡോ.ബിജുകുമാർ കെ.എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |