
അടിമാലി: വൃക്കരോഗിയായ വനവാസി യുവാവിനെ പൊലീസ്
അതിക്രൂരമായി മർദിച്ചതായി പരാതി. മർദനമേറ്റ യുവാവ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. അടിമാലി തീപ്പുഴിക്കുന്നേൽ ടി.ആർ പ്രശാന്ത് (38) നെയാണ് അടിമാലി പൊലീസ് മർദ്ദിച്ചതായി ആക്ഷേപം ഉയർന്നിരിക്കുന്നത്.ഞായറാഴ്ച വൈകിട്ട് ടൗണിൽ വച്ച് പ്രശാന്ത് സഞ്ചരിച്ചിരുന്ന ബൈക്കുമായി മറ്റൊരു വാഹനം കൂട്ടിയിടിച്ചു. ഇതുസംബന്ധിച്ചുള്ള തർക്കത്തിൽ മഫ്ത്തിയിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടു. പൊലീസ് ആണെന്ന് അറിയാതെ യുവാവും ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവും മോശമായി സംസാരിച്ചത്രേ.തുടർന്ന് മഫ്ത്തിയിൽ ഉണ്ടായിരുന്ന പൊലിസുകാരൻ പ്രശാന്തിനെ മർദ്ദിക്കുകയുണ്ടായി.ഇതോടെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ കൂടി വിളിച്ചു വരുത്തി ഇരുവരേയും പൊലീസ് വാഹനത്തിൽ സ്റ്റേഷനിൽ എത്തിച്ച് നിരീക്ഷണ ക്യാമറ ഇല്ലാത്ത ഭാഗത്തേക്ക് കൊണ്ടു പോയി മർദ്ദിച്ചതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. മർദനമേറ്റ് നിലത്തു വീണ പ്രശാന്തിന്റെ കൈയിലും വയറിലും പൊലീസ് ഉദ്യോഗസ്ഥൻ ചവിട്ടി പരിക്കേൽപ്പിച്ച ശേഷം സ്റ്റേഷനിലെ ലോക്കപ്പിലക്ക് തള്ളിയതുമായി പരാതിയിൽ പറയുന്നു..
വൃക്ക രോഗിയായ യുവാവ് അവശ നിലയിലായെങ്കിലും മതിയായ ചികിത്സ നൽകിയില്ല. തുടർന്ന് രാത്രി 8 മണിയോടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി വിട്ടയച്ചു. ഇന്നലെ വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളജിലും ചികിത്സ തേടുകയായിരുന്നു.എന്നാൽ പ്രശാന്തിനെ സ്റ്റേഷനിൽ എത്തിച്ച് മർദിച്ചിട്ടില്ലെന്ന് എസ്എച്ച്ഒ പി.ആർ സന്തോഷ് പറഞ്ഞു. യുവാക്കൾ മദ്യ ലഹരിയിൽ ആയിരുന്നെന്നും പൊലീസ് ഇവരെ സ്റ്റേഷനിൽ എത്തിച്ച ശേഷം വൈദ്യ പരിശോധന നടത്തി വിട്ടയക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |