
* കൂടുതൽ ഗുണ്ടകൾ നിരീക്ഷണത്തിൽ
കൊച്ചി: എറണാകുളം എം.ജി റോഡിലെ ഹോട്ടലിൽ 16ന് പുലർച്ചെയുണ്ടായ അക്രമസംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. നിരവധി കേസുകളിലെ പ്രതി കാക്കനാട് പാലച്ചുവട് കൈതമനപ്പറമ്പിൽ സുനീറിനെയാണ് (44) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അത്താണി അനീഷ്, സുൾഫിക്കർ, അൻസിൽ ഷാ, കടവന്ത്ര ഉദയാനഗർ കോളനിയിൽ അൻസിൽ ഷാ എന്നിവർ അറസ്റ്റിലായിരുന്നു.
16ന് പുലർച്ചെ ഹോട്ടലിൽ എത്തിയ കാസർകോട് സ്വദേശി മുസ്താക്കിനെയാണ് സുനീർ ഉൾപ്പെട്ട സംഘം ആക്രമിച്ചത്. സംഘത്തലവനായ അത്താണി അനീഷിനെ യുവാവ് കളിയാക്കി സംസാരിച്ചതാണ് പ്രകോപന കാരണം. മുസ്താക്കിനെ മർദ്ദിക്കുകയും ദേഹമാസകലം പോറി പരുക്കേൽപ്പിക്കുകയും ചെയ്തു. ആഹാരം കഴിച്ചവകയിൽ നൽകാനുള്ള തുക ചോദിച്ച ഹോട്ടലുടമയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവർ കടന്നത്.
മുസ്താക്കിന്റെയും കടയുടമയുടെയും പരാതിയിൽ രണ്ട് കേസുകളാണ് പൊലീസ് എടുത്തത്. സംഘടിത കുറ്റകൃത്യത്തിന് ബി.എൻ.എസ് 111 വകുപ്പ് ചുമത്തിയാണ് കേസ്. സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, എ.സി.പി പ്രേമാനന്ദ കൃഷ്ണ, സെൻട്രൽ എസ്.എച്ച്.ഒ എം.ജെ.ജിജോ, എസ്.ഐമാരായ സുബോധ്, ഇ.എം. ഷാജി, പൊലീസ് ഉദ്യോഗസ്ഥരായ ഉണ്ണിക്കൃഷ്ണൻ, പ്രശാന്തകൃഷ്ണൻ, ഹരീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |