
ചേലക്കര (തൃശൂർ): പാൽ കയറ്റിവന്ന മിനി ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം. പഴയന്നൂർ കല്ലേപ്പാടം പറക്കുളം കാഞ്ഞിരംകുന്നത്ത് ഷെമീർ (42), പാല മേലുകാവ് പാലക്കയം മഠത്തിൽപറമ്പിൽ ജോസഫ് (53) എന്നിവരാണ് മരിച്ചത്. തിരുവോണദിനത്തിൽ രാവിലെ എട്ടിന് പ്ലാഴി - വാഴക്കോട് സംസ്ഥാനപാതയിലെ ചേലക്കോടായിരുന്നു സംഭവം. ടാങ്കർ ലോറി ഡ്രൈവറായ ജോസഫ്, പഴയന്നൂരിൽ നിന്ന് ചേലക്കര ഭാഗത്തേക്ക് പോകുന്നതിനിടെയും ഷെമീർ ആറ്റൂരിലെ ഭാര്യവീട്ടിൽ നിന്ന് സ്‌കൂട്ടറിൽ പഴയന്നൂരിലേക്ക് വരുന്നതിനിടെയുമാണ് ഇവിടെയെത്തിയത്. ഇതിനിടെ അതുവഴി വന്ന മിനി ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ഇടയിലേക്കു പാഞ്ഞുകയറുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചായക്കടയുടമ നെയ്തുകുളങ്ങര വീട്ടിൽ ശശിധരൻ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. മരിച്ച ജോസഫിന്റെ മൃതദേഹം മുമ്പ് താമസിച്ച മണ്ണാർക്കാട്ട് പൊതുദർശനത്തിനുവച്ചശേഷം മേലുകാവിലെത്തിച്ച് സംസ്‌കാരം നടത്തി. പിതാവ്: പരേതനായ ദേവസ്യ. മാതാവ്: സിസിലി. സഹോദരങ്ങൾ: ജോയ്, ഷാജു. ഷമീറിന്റെ കബറടക്കം കല്ലേപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഭാര്യ: അനീഷ. മക്കൾ: ആദില, ദിയ ഫാത്തിമ, ഫാത്തിമ ഷഹസ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |