ശ്രീകാര്യം : അന്ധകാരത്തിൽ നിന്ന് കേരളത്തെ മോചിപ്പിച്ച ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ എന്നും കാലാതിവർത്തിയാണെന്ന് മന്ത്രി ബിന്ദുകൃഷ്ണ. 172-ാം മത് ശ്രീ നാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ശ്രീനാരായണ ദാർശനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മനുഷ്യനെ വേർതിരിക്കാനല്ല, മനുഷ്യനെ മനുഷ്യനായി കാണാനാണ് ഗുരു പഠിപ്പിച്ചത്. രാഷ്ട്രീയ രംഗത്തും ഗുരു സന്ദേശങ്ങൾക്ക് പ്രസക്തിയുണ്ട്. രാഷ്ട്രീയത്തിലെ ഭിന്നനിലപാട് ജനങ്ങളെ പരസ്പരം അകറ്റാനാകരുത്. രാഷ്ട്രീയം മനുഷ്യ നന്മ ലക്ഷ്യം വച്ചുള്ളതാകണം. ഇവിടെയാണ് അവനവന് ആത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായി വരേണം- എന്ന മഹത്തായ ഗുരു സന്ദേശം പ്രകടമാകുന്നത്. . മേയർ വി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ശ്രീനാരായണ വിശ്വസംസ്കാര ഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. എം. വിൻസൻ്റ് എം.എൽ.എ. മുഖ്യ പ്രസംഗം നടത്തി. മുൻ എം.എൽ.എ. വി.കെ.പ്രശാന്ത്, നഗരസഭ വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ചെമ്പഴന്തി ഉദയൻ, ചെമ്പഴന്തി എസ്.എൻ.കോളേജ് പ്രിൻസിപ്പൽ ഡോ.ലെജി, ജ്യോതിസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ, ശ്രീകാര്യം അൽ ജവഹിർ ഇസ്ലാമിക കോളേജ് പ്രിൻസിപ്പൽ അർഷാദ് മുഹമ്മദ് നദ്‌വി, പിന്നണി ഗായിക പ്രമീള തുടങ്ങിയവർ സംസാരിച്ചു. ആഘോഷ കമ്മറ്റി ജോയിൻ്റ് കൺവീനർ അഡ്വ.പി. മഹാദേവൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് കുണ്ടൂർ എസ്.സനൽ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ അവാർഡുദാനവും വിദ്യാഭ്യാസ ധനസഹായ വിതരണവും സാഹിത്യമത്സര വിജയികൾക്കുള്ള സമ്മാനധാനവും നടന്നു.ഗുരുജയന്തി പ്രമാണിച്ച് സമൂഹപ്രാർത്ഥന, ഗുരുപൂജ ചതയദിന സദ്യ, കുമാരി വേദിക വി.ജിയുടെ ഗുരുദേവ പ്രഭാഷണം എന്നിവയും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |