
തിരുവനന്തപുരം: ഡോക്ടർമാരുടെ സംഘടനയുടെ എതിർപ്പ് അവഗണിച്ച് ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കി ആരോഗ്യവകുപ്പ്. സെപ്തംബർ ഒന്നു മുതൽ പുനലൂർ ഗവ.ആശുപത്രിയിലും തുടർന്ന് മറ്റ് ആശുപത്രികളിലും നടപ്പാക്കാനാണ് തീരുമാനം. ഡോക്ടർമാർ അടക്കം ആവശ്യമായ സ്റ്റാഫ് ഇല്ലാതെ, കേവലം പുനർവിന്യാസത്തിലൂടെ നടപ്പാക്കുന്നത് അപ്രായോഗികമാണെന്നാണ് കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) വാദം.
മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി തുടങ്ങിയ സ്‌പെഷ്യാലിറ്റി സേവനങ്ങളാണ് 24 മണിക്കൂറും ഉറപ്പാക്കുക. മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ ജീവനക്കാരുടെ കണക്കെടുപ്പ് നടത്തി കൃത്യമായി വിന്യസിക്കും. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ഇതോടെ, ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ദ്ധ ചികിത്സ മുഴുവൻ സമയവും ലഭ്യമാക്കാൻ കഴിയുമെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്. ശസ്ത്രക്രിയകൾ ഉൾപ്പെടെ ജില്ലാ ജനറൽ ആശുപത്രികളിൽ രാത്രികാലങ്ങളിലും കാര്യക്ഷമമാകുന്നതോടെ മെഡിക്കൽ കോളേജുകളിലെ അമിതമായ തിരക്ക് നിയന്ത്രിക്കാനാകും. സ്‌പെഷ്യൽ ഓഫീസറായി നിയമിച്ച ആരോഗ്യവകുപ്പ് അഡ്മിനിസ്‌ട്രേഷൻ ആൻഡ് ട്രെയിനിംഗ് വിഭാഗം അഡിഷണൽ ഡയറക്ടർ ഡോ. ഷിനു കെ.എസിന്റെ നേതൃത്വത്തിൽ ആശുപത്രികളിലെ സൗകര്യങ്ങൾ വിലയിരുത്തിവരികയാണ്.
ആരോഗ്യ സംവിധാനം
തകരും: കെ.ജി.എം.ഒ.എ
തീരുമാനം സ്വാഗതാർഹമാണെങ്കിലും മാനവവിഭവശേഷി ഉറപ്പാക്കാതെ നടപ്പാക്കുന്നത് ത്രിതല പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കുമെന്ന് കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തുന്നു. നിലവിലെ സേവനങ്ങൾക്ക് പോലും ആവശ്യത്തിന് ഡോക്ടർമാരും മറ്റ് ജീവനക്കാരും ഇല്ല. ഇതിനിടെയാണ് പുനർവിന്യാസത്തിലൂടെ പുതിയ പദ്ധതിക്ക് ഒരുങ്ങുന്നത്. സ്‌പെഷ്യാലിറ്റി കേഡർ തസ്തികകൾ സൃഷ്ടിച്ച് പി.ജി യോഗ്യതയുള്ള അസിസ്റ്റന്റ് സർജൻമാരെ നിയമിക്കുകയാണ് വേണ്ടത്. അടിസ്ഥാന ആരോഗ്യ കേന്ദ്രങ്ങളിലെ ഒഴിവുകളിലേക്ക് പി.എസ്.സി വഴി ഡോക്ടർമാരെ നിയമിക്കുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |