
ശിവഗിരി: മനുഷ്യമോചനത്തിന്റെ താക്കോലാണ് ഗുരുദർശനമെന്നും ഗുരുദേവ ദർശനത്തിന്റെ പ്രസക്തി വർത്തമാനകാലത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി എം.ലിജു. ആശയമല്ല, പ്രയോഗമാണ് ഗുരുദർശനത്തിന്റെ പ്രസക്തി കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരുദേവന്റെ 172-ാമത് തിരുജയന്തി ആഘോഷത്തോടനുബന്ധിച്ച് ശിവഗിരിയിൽ ശ്രീനാരായണ ധർമ്മ ചർച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സന്ദേശം ശാസ്ത്രസത്യത്തിന്റെ കൂടി ദർശനമാണ്.ഏതു രാജ്യത്തായാലും മനുഷ്യന്റെ ക്രോമോസോമുകൾ ഒരുപോലെയാണ്. വ്യത്യസ്തങ്ങളായ ചിന്തകളുള്ള ശിഷ്യരെയും ഗുരു ഉൾക്കൊണ്ടു. സമത്വത്തിലൂടെയും സാഹോദര്യത്തിലൂടെയും സഹിഷ്ണുതയിലൂടെയും വിശ്വമാനവികതയിലേക്കുള്ള ദർശനത്തെയാണ് ഗുരു ഉയർത്തിയത്. തപോവനങ്ങളിലിരിക്കാത്ത സംന്യാസി ശ്രേഷ്ഠനായിരുന്നു ഗുരുദേവൻ.
ജാതി തൊഴിൽ വിഭജനമെന്ന് പറഞ്ഞിരുന്ന മഹാത്മാഗാന്ധി പോലും ഗുരുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അഭിപ്രായം തിരുത്തി. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന സന്ദേശത്തിന് ആധുനിക സാമ്പത്തിക ശാസ്ത്ര തിയറിയുമായും ബന്ധമുണ്ട്. സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ തെറ്റിനെ തകർത്ത് ശരി കണ്ടെത്തുക കൂടിയാണ്. വികസനം എന്നത് സ്വാതന്ത്ര്യമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യാ സെൻ പറയുന്നതിനും എത്രയോ മുമ്പ് ഗുരുവിന്റെ ദർശനമായിരുന്നു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ബിന്ദുകൃഷ്ണ,
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ബി.ബി.ഗോപകുമാർ എം.എൽ.എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.വി.പി.ജഗതിരാജ്, വർക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ, വർക്കല നഗരസഭാ കൗൺസിലർ പ്രസന്നകുമാർ, അഡ്വ.എസ്.കെ.പ്രീജ, ഗുരുധർമ്മ പ്രചരണസഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ, അഡ്വ.സ്മിതാ സുന്ദരേശൻ എന്നിവർ പ്രസംഗിച്ചു. ജയന്തി ആഘോഷ കമ്മിറ്റി ജോ.സെക്രട്ടറി സ്വാമി അംബികാനന്ദ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |