
തിരുവനന്തപുരം : 'എന്റെ മോനെ അവർ കൊന്നു തള്ളിയതാണ്. സിദ്ധാർത്ഥിനെ കൊന്നവർ വിലസുകയല്ലേ. എന്റെ പൊന്നുമോൻ എന്തുപിഴച്ചു ..." കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് കെട്ടിടത്തിൽ നിന്നു ചാടിമരിച്ച നിലയിൽ കണ്ട നിതിൻ രാജിന്റെ അമ്മ ലതയ്‌ക്ക് കണ്ണീരടക്കൻ കഴിയുന്നില്ല. നെടുമങ്ങാട് കൊങ്ങണം കൊറ്റാമലയിലെ വാടക വീട്ടിൽ നിലത്തിരുന്ന് നിലവിളിക്കുകയാണവർ.
നന്നായി പഠിക്കുമായിരുന്ന മകനിലായിരുന്നു നിർദ്ധന കുടുംബത്തിന്റെ പ്രതീക്ഷ. എച്ച്.ഒ .ഡി റാം ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നത് പതിവായിരുന്നെന്ന് അവൻ പറഞ്ഞിരുന്നു. വെള്ളിയാഴ്ച വീട്ടിലേക്ക് വരാൻ വൈകിട്ട് മൂന്നരയ്‌ക്കുള്ള ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. ഉച്ചയ്‌ക്ക് സഹോദരിയെ വിളിച്ച് 150 രൂപ ഗൂഗിൾ പേ ചെയ്യാൻ പറഞ്ഞിരുന്നു. ക്യാന്റീനിൽ ഗ്യാസ് ഇല്ലാത്തതിനാൽ ഭക്ഷണമില്ല. പുറത്തു നിന്നു വാങ്ങിക്കഴിക്കാനാണ് പണം ചോദിച്ചത്.
കഴിഞ്ഞ സെമസ്റ്ററിൽ ക്‌ളാസിൽ ഏറ്റവും കൂടുതൽ മാർക്ക് നിതിനായിരുന്നു. എന്നാൽ എച്ച്.ഒ.ഡി
സർട്ടിഫിക്കറ്റിൽ 10 മാർക്ക് കുറച്ചു നൽകി. പട്ടികജാതിക്കാരൻ അങ്ങനെ ക്ലാസിൽ വലുതാകേണ്ട എന്നായിരുന്നു അയാൾ പറഞ്ഞത്.
താണജാതിക്കാർ പുഴുത്ത പട്ടികളാണെന്ന് അവന്റെ മുഖത്ത് നോക്കിപ്പറഞ്ഞു. നിതിന്റെ പരാതിയിൽ രണ്ടാഴ്ച റാമിനെ സസ്‌പെൻഡ് ചെയ്‌തു. തിരികെ എത്തിയ അദ്ധ്യാപകൻ, നിതിനെ ഈ മാസം 14 നകം പായ്ക്ക്ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
കൊന്നതാണെന്ന്
നിതിന്റെ പിതാവ്
നിതിൻ വീണു മരിച്ച നിലയിൽ കണ്ടെത്തിയ കെട്ടിടം ഇവരുടെ ഡിപ്പാർട്ട്മെന്റിന്റേതല്ല . ഹോസ്റ്റലിൽ നിന്ന് അകലെയുമാണ്. മടങ്ങി വരാൻ ടിക്കറ്റെടുത്ത മകൻ അങ്ങോട്ട് പോകേണ്ട ആവശ്യമില്ലെന്നും അവിടെ എത്തിച്ച് കൊലപ്പെടുത്തിയതാണെന്നും നിതിന്റെ പിതാവ് രാജൻ ആരോപിച്ചു. ഉച്ചയ്ക്ക് സഹോദരിയെ വിളിക്കുന്നതിന് മുൻപ് തന്നെ വിളിച്ചിരുന്നു. പെയിന്റിംഗ് പണിയിൽ ഏർപ്പെട്ടിരുന്നതിനാൽ ഫോണെടുക്കാൻ കഴിഞ്ഞില്ല. മകന്റെ കൊലപാതകികളെ പുറത്തുകൊണ്ടുവരണം. അവർക്ക് ശിക്ഷ കിട്ടണം... രാജൻ കണ്ണീരടക്കാൻ പാടുപെട്ടു.
അന്വേഷണം
ആവശ്യപ്പെട്ട്
എസ്.എഫ്.ഐ
കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യക്ക് പിന്നിൽ സഹപാഠികളുടെ റാഗിംഗും വകുപ്പ് മേധാവിയുടെ നിരന്തരമായ ജാതി അധിക്ഷേപവുമാണെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവകരമാണെന്ന് എസ്.എഫ്.ഐ. വിദ്യാർത്ഥികൾക്ക് തണലാകേണ്ട അദ്ധ്യാപകർ തന്നെ ജാതി വിവേചനത്തിന് നേതൃത്വം നൽകുന്നത് കേരളത്തിന് അപമാനമാണ്. ഒരു വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സാഹചര്യം ഒരുതരത്തിലും അംഗീകരിക്കാനാവുന്നതല്ല. കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |