
തൊടുപുഴ: ലോകകപ്പ് ഫുട്ബാൾ മത്സരം വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതിനിടെ, നാട്ടുകാരുമായി കയർത്ത പൊലീസ് സംഘത്തിന്റെ ജീപ്പിൽ ഒഴിഞ്ഞമദ്യക്കുപ്പിയും പുകയില ഉല്പന്നവും ചീട്ടും കണ്ടെത്തിയ സംഭവം വിവാദമായി. മദ്യപിച്ചെന്ന് സംശയം തോന്നിയതോടെ, ജീപ്പിലുണ്ടായിരുന്ന കരിമണ്ണൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ എൻ.എസ്.റോയിയും സി.പി.ഒ ബിജോആന്റണിയും വൈദ്യപരിശോധനയ്ക്ക് വിധേയരായി. ഇന്നലെ പുലർച്ചെ മങ്ങാട്ടുകവല മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം യുവധാര ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.
കളി കഴിഞ്ഞതോടെ എസ്.ഐ പരിപാടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കപ്പുയർത്തിയ ശേഷം നിറുത്താമെന്ന് സംഘാടകർ പറഞ്ഞു.
ഈ തർക്കത്തിനിടിയിൽ പൊലീസുകാർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയതോടെ, സി.പി.എം ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസിന്റെ നേതൃത്വത്തിൽ ജീപ്പ് വളഞ്ഞു.
ഇതോടെ തൊടുപുഴ സി.ഐ സിജോ വർഗീസ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പി കണ്ടെടുത്തത്. ബ്രീത്ത് അനലൈസർ ഉപയോഗിച്ചെങ്കിലും മദ്യപിച്ചതായി കണ്ടെത്താനായില്ല. തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ച് രക്ത സാമ്പിളെടുക്കുകയായിരുന്നു. പിന്നീടാണ് സീറ്റിന് പിന്നിൽ ലഹരി വസ്തുക്കളുണ്ടെന്ന സംശയത്തെ തുടർന്ന് പരിശോധനയിൽ ലഹരിവസ്തുവും ചീട്ടും കണ്ടെടുത്തത്. മദ്യം കഴിച്ചതായി പരിശോധിച്ച ഡോക്ടർ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും ബ്ലഡ് സാമ്പിൾ കാക്കനാട് റീജ്യണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിലേക്ക് അയച്ചതായും എസ്.എച്ച്.ഒ പറഞ്ഞു. സംഭവത്തിൽ ഡിവൈ.എസ്.പിക്ക് റിപ്പോർട്ട് നൽകിയതായും സി.ഐ പറഞ്ഞു. മുമ്പ് ആരോപണവിധേയനായ എസ്.ഐ തൊടുപുഴ സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്ത് സി.പി.എം നേതൃത്വവുമായി ഉടക്കിയിരുന്നു. പൊലീസിനെ കുടുക്കാൻ ആസൂത്രിതശ്രമം നടന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് സി.ഐ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |