
ന്യൂഡൽഹി: ശബരിമലയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്താൻ പാടില്ലെന്നും യുവതീ പ്രവേശന വിലക്ക് തുടരണമെന്നും തന്ത്രി കണ്ഠരര് രാജീവര് സുപ്രീംകോടതിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നു വരെയാണ് കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി സമയം നൽകിയിരിക്കുന്നത്.
യുവതികൾക്ക് വിലക്ക് തുടരണമെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞതായി തന്ത്രി കണ്ഠരര് രാജീവര് ബോധിപ്പിച്ചു. ദേവപ്രശ്നത്തിലൂടെ ലഭ്യമായ നിർദ്ദേശങ്ങൾ ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക സന്ദേശമായി കണ്ട് അംഗീകരിക്കണം. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ ഭാവത്തിന് ഭംഗം വരുത്തുന്ന യാതൊന്നും ക്ഷേത്രത്തിൽ അനുവദിക്കരുത്.
10 മുതൽ 50 വയസ് വരെയുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം അനിവാര്യമാണ്. ആചാരപരമായതിനാൽ അതിനെ വിവേചനമായി കാണേണ്ടതില്ലെന്നും തന്ത്രി പറയുന്നു. നൂറ്റാണ്ടുകളായി പിന്തുടരുന്ന താന്ത്രിക വിധികൾക്കും ആചാരങ്ങൾക്കും എതിരായ തീരുമാനങ്ങൾ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും. ഭരണഘടനാപരമായ അവകാശങ്ങൾക്കൊപ്പം മതപരമായ ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും തന്ത്രി വാദിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |