
ആലപ്പുഴ: ''അച്ഛാ കുറച്ച് പൈസാ വേണം അർജന്റാ,ജോലിക്കൊന്നും പോകാൻ വയ്യ തുമ്മലാാാ...''
റിലീസായി ദിവസങ്ങൾ കൊണ്ട് ഒരു കോടിയിലേറെപ്പേർ കണ്ട സൂപ്പർ ഹിറ്റ് പാരഡി ഗാനം. ഈ ഗാനം വച്ച് റീൽസ് ചെയ്തവരിൽ സംവിധായകൻ തരുൺമൂർത്തി, കർണാടക ചലച്ചിത്ര താരം രൂപേഷ് ഷെട്ടി വരെയുണ്ട്. യു.എ.ഇയിൽ ജോലി ചെയ്യുന്ന കാസർകോട് ബിരിക്കുളം സ്വദേശി പ്രേം വടക്കനാണ് 'അച്ഛന്റമ്മേ' എന്ന ഗാനത്തിനു പിന്നിൽ. 2018ൽ റിലീസായ വിജയ് ദേവരക്കൊണ്ട - രശ്മിക മന്ദാന ചിത്രം ഗീതാഗോവിന്ദത്തിലെ 'വച്ചിന്ദമ്മ..' എന്ന തെലുങ്ക് ഗാനത്തിന്റെ പാരഡിയാണിത്. കരോക്കെയില്ലാതെ പ്രേം ആലപിച്ച ഗാനം ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 50 ലക്ഷം പേരാണ് കണ്ടത്. പിന്നീട് അസാം സ്വദേശി ബിട്ടുബാബു എന്ന ഡിജിറ്റൽ ക്രിയേറ്റർ എ.ഐ റിഥത്തിൽ റീമിക്സ് ചെയ്തു. ഇതോടെ ലോക മലയാളികൾ ഏറ്റെടുത്തു. 'വടക്കൻ ഡയറീസ് ' എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രേം പാരഡികൾ പങ്കുവയ്ക്കുന്നത്.
മാവേലിക്കൊമ്പത്ത്
കേട്ടുകേട്ട്...
നാദിർ ഷാ- ദിലീപ് ടീമിന്റെ 'ദേ മാവേലിക്കൊമ്പത്ത്' പാരഡി പാട്ടുകൾ കുഞ്ഞുന്നാളിൽ പ്രേമിന് പെരുത്ത് ഇഷ്ടമായിരുന്നു. അച്ഛൻ മോഹനനോടു പറഞ്ഞ് ഇതിന്റെ കാസറ്റുകൾ ഓണക്കാലത്ത് പ്രേം പതിവായി വാങ്ങും. വല്യച്ഛൻ സമ്മാനിച്ച ടേപ്പ് റെക്കോർഡറിലാണ് പാട്ടുകൾ കേട്ടിരുന്നത്. ശാസ്ത്രീയമായി പാട്ട് പഠിച്ചിട്ടില്ല. എങ്കിലും നന്നായി പാടും. ജോലിക്കിടെയുള്ള ഇടവേളകളിൽ തുടങ്ങിയതാണ് പാരഡി മേക്കിംഗ്. അവിവാഹിതനാണ് ഈ 33 വയസുകാരൻ. അച്ഛൻ മരിച്ചു. അമ്മ: ജാനകി. ഷൈനയും ഷൈമയും സഹോദരിമാരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |