
കൊച്ചി: ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളിൽ കെ ടെറ്റ് നിർബന്ധമല്ലെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്ന ആദ്യ പ്രഥമാദ്ധ്യാപികയാവുകയാണ് കാസർകോട് കുന്താർ എ.യു.പി സ്‌കൂളിലെ എ.കെ.ദാക്ഷായണി. ഒരിക്കൽ കെ ടെറ്റ് യോഗ്യതയില്ലെന്ന കാരണത്താൽ നിയമനം തടഞ്ഞിരുന്നു. 1999ലാണ് ദാക്ഷായണി കന്നഡ അദ്ധ്യാപികയായി പഠിച്ച സ്‌കൂളിൽ സർവീസിൽ കയറിയത്. ഇനി നാലു വർഷമാണ് സർവീസുള്ളത്.
ഫെബ്രുവരിയിൽ കെ -ടെറ്റ് പരീക്ഷയെഴുതി 96 മാർക്കോടെ വിജയിച്ചെങ്കിലും അതിനുമുമ്പ് നടന്ന നിയമനത്തിനാണ് അംഗീകാരമായത്. സീനിയർ അദ്ധ്യാപികയായപ്പോൾ പ്രഥമാദ്ധ്യാപികയായി നിയമിക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. ഇതോടെ നിയമപ്രശ്നമായി. 2025 ഏപ്രിൽ ഒന്ന് മുതൽ തസ്തികയിൽ ആളില്ല. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് പ്രാഥമിക അംഗീകാരം ലഭിച്ചിട്ടും അനുകൂല സുപ്രീം കോടതി വിധിയുണ്ടായിട്ടും കെ ടെറ്റിൽ തട്ടി നിയമനം നിന്നു. കെ ടെറ്റ് യോഗ്യതയുള്ള മറ്റൊരു അദ്ധ്യാപികയും അവകാശവാദം ഉന്നയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറും സർക്കാരും നിയമനാംഗീകാരം നിരസിച്ചപ്പോൾ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു. അവിടെയും അനുകൂല ഉത്തരവുണ്ടായി.
ന്യൂനപക്ഷ സ്‌കൂൾ പ്രമോഷന് കെ ടെറ്റ് വേണ്ട
സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിൽ ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കെ ടെറ്റ് നിർബന്ധമല്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമായി ഉത്തരവിറക്കി. 3,500 ന്യൂനപക്ഷ സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്.
'കെ ടെറ്റ് ഇല്ലെന്ന പേരിൽ നിയമനവും സ്ഥാനക്കയറ്റവും തടയപ്പെടുന്ന ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളിലെ നിരവധി അദ്ധ്യാപകർക്ക് ആശ്വാസമാകും. അംഗീകാരം ലഭിച്ചതിൽ സന്തോഷം.
എ.കെ. ദാക്ഷായണി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |