തിരുവനന്തപുരം: സ്വന്തം ജീവിതം പൂർണ്ണമായും ഇരുളിലായേക്കാം... കാഴ്ച കാഴ്ച അഞ്ച് ശതമാനം മാത്രം. പക്ഷേ, സുനിത ടീച്ചർ വിദ്യാർത്ഥികൾക്ക് എന്നും വഴികാട്ടിയാണ്.
മെഴുകുതിരി,സാമ്പ്രാണി,കയറ്റുമെത്തകൾ,സോപ്പ്,പാവകൾ,അലങ്കാരപ്പൂക്കൾ,ലോഷൻ,കേക്ക്...മുപ്പതോളം ഇനങ്ങളുടെ നിർമ്മാണവഴികളാണ് സൗജന്യമായി പഠിപ്പിക്കുന്നത്. ക്ളാസിന്റെ ഇടവേളകളിലാണ് സ്വയം തൊഴിൽ പരിശീലനം.
തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട ഫോർട്ട്ഹൈസ്കൂളിലെ യു.പി വിഭാഗം അദ്ധ്യാപികയാണ് ഡി.എസ്.സുനിത (52). കാഴ്ചയ്ക്ക് മുമ്പ് തകരാറുണ്ടായിരുന്നില്ല.
2009ലാണ് അപൂർവ രോഗം 'റെറ്റിനൈറ്റിസ് പിഗ്മെന്റോസ' ബാധിച്ചത്. ചികിത്സ കൊണ്ടൊന്നും ഫലമുണ്ടായില്ല.
2023ലാണ് ഫോർട്ട് ഹൈസ്കൂളിൽ അദ്ധ്യാപികയായത്. വിദ്യാർത്ഥികളും രക്ഷാകർത്താക്കളും തള്ളിപ്പറയുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ഇരുകൈയും നീട്ടിയാണ് അവരെല്ലാം സ്വീകരിച്ചത്. 2002ൽ ബി.എസ്.എഫിൽ ഹെഡ് കോൺസ്റ്റബിൾ ക്ളാർക്കായാണ് ഔദ്യേഗിക ജീവിതത്തിന്റെ തുടക്കം. നാട്ടിൽ ജോലി ചെയ്യാനായി പിന്നീട് ഉപേക്ഷിച്ചു.
ഒറ്റയ്ക്ക് പോരാടി
രോഗം ബാധിക്കുമ്പോൾ പ്രായം 35. ഭർത്താവ് ഉപേക്ഷിച്ചു.അന്ന് മകൾ അനുഗ്രഹ ഒൻപതിലും മകൻ അലൻ ജോ ഒന്നാം ക്ളാസിലും പഠിക്കുന്നതേയുള്ളൂ. ക്രാഫ്ടിനോടുണ്ടായിരുന്ന അഭിരുചി തുണയായി. പലതും നിർമ്മിച്ച് വിറ്റ് വരുമാനം കണ്ടെത്തി. അനുഗ്രഹ ഇന്ന് യു.കെ ആസ്ഥാനമായ ഐ.ടി കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. വിവാഹം കഴിഞ്ഞു. അലൻ ജോ അമ്പലത്തറ നാഷണൽ കോളേജിൽ ബി.എസ്‌സി ഇൻഡസ്ട്രിയൽ മൈക്രോ ബയോളജിയിൽ മുന്നാം വർഷ വിദ്യാർത്ഥിയാണ്.തിരുവനന്തപുരം പടിഞ്ഞറേക്കോട്ടയിലെ ജെ.പി നഗറിലാണ് താമസം.
വീടുവയ്ക്കാനും
കെെത്താങ്ങ്
സ്കൂൾ അധികൃതർ നിർദ്ധനവിദ്യാർത്ഥിക്ക് ''സഹപാഠിക്കൊരു സ്നേഹകൂടാരം" പദ്ധതിയിൽ വീടൊരുക്കുന്നുണ്ട്. സ്വയം നിർമ്മിക്കുന്ന വസ്തുക്കൾ വിറ്റു കിട്ടുന്ന പണവും സുനിത സംഭാവന ചെയ്യും. കഴിഞ്ഞ അദ്ധ്യയനവർഷം മുപ്പതോളം വിദ്യാർത്ഥികളെ ടീച്ചർ പരിശീലിപ്പിച്ച് ശാസ്ത്രമേളയിലെത്തിച്ചു. ഒരാൾ ഒന്നാമതായി.നാലു പേർ രണ്ടാമതും. പങ്കെടുത്ത എല്ലാവർക്കും എ ഗ്രേഡും കിട്ടി.
.
1875ൽ സ്ഥാപിച്ച സ്കൂളിൽ മഹാത്മാഗാന്ധി ഉൾപ്പടെ സന്ദർശിച്ചിട്ടുണ്ട്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സുനിത ടീച്ചർ പ്രചോദനമാണ്
- ടി.എസ്.പ്രദീപ് കുമാർ
ഹെഡ് മാസ്റ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |