
തിരുവനന്തപുരം: കപ്പൽ നിർമ്മാണത്തിന് പുറമെ, കേരളത്തിൽ കൂറ്റൻ കപ്പലുകളുടെ അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കാനും സന്നദ്ധതയറിയിച്ച് ടാറ്റ ഗ്രൂപ്പ്. വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി സ്ഥാപിക്കുന്ന കപ്പൽശാലയ്ക്കൊപ്പമാകും ഇതും വരികയെന്നാണ് സൂചന. പതിനായിരം കോടിയുടെ നിക്ഷേപ സന്നദ്ധതയറിയിച്ച ടാറ്റയോട് വിശദ പദ്ധതി റിപ്പോർട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. ഭൂമിയേറ്റെടുത്ത് നൽകാമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉറപ്പു നൽകിയിട്ടുണ്ട്.
യൂറോപ്പിനെയും ആഫ്രിക്കയെയും കിഴക്കനേഷ്യൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കപ്പൽപ്പാതയുടെ 18.52 കിലോമീറ്റർ അടുത്താണ് വിഴിഞ്ഞം. കൊച്ചിയിലേക്ക് 137കിലോമീറ്ററേയുള്ളൂ. ആഗോളചരക്കുനീക്കത്തിന്റെ ഭൂരിഭാഗവുമുള്ള ഈ പാതയിലൂടെ പ്രതിദിനം 250, പ്രതിവർഷം 70,000 കപ്പലുകൾ കടന്നുപോവുന്നുണ്ട്. കപ്പലുകൾക്ക് യാത്രയ്ക്കിടെ അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യമാവും ടാറ്റ കേരളത്തിലൊരുക്കുക.
ഈ മേഖലയിലെ ഏറ്റവും തിരക്കേറിയ കപ്പൽ അറ്റകുറ്റപ്പണികേന്ദ്രം കൊളംബോ ഡോക്‌യാർഡാണ്. പ്രതിവർഷം ഇരുനൂറിലേറെ കപ്പലുകൾ അറ്റകുറ്രപ്പണി നടത്താനാവും. എന്നാൽ അന്താരാഷ്ട്ര കപ്പൽപ്പാതയിൽ നിന്ന് അഞ്ചുമണിക്കൂർ സഞ്ചരിച്ചാലേ ഇവിടെയെത്താനാവൂ. വിഴിഞ്ഞത്തേക്ക് പരമാവധി 50 മിനിറ്റ് മതി.
പ്രതിരോധമേഖലയിലേതടക്കം ഏഴുവർഷം ചെയ്തുതീർക്കാനുള്ള ഓർഡറുകൾ കൈയിലുള്ള കൊച്ചി കപ്പൽശാലയുമായി സഹകരിക്കാനും ടാറ്റ ഗ്രൂപ്പ് താത്പര്യമറിയിച്ചിട്ടുണ്ട്. കരയിൽ കപ്പലിന്റെ വിവിധഭാഗങ്ങൾ നിർമ്മിച്ച് ഷിപ്പ്‌യാർഡിലെത്തിച്ച് യോജിപ്പിക്കുന്ന ബ്ലോക്ക്ഫാബ്രിക്കേഷനിലെ പങ്കാളിത്തമാണ് ടാറ്റ ആഗ്രഹിക്കുന്നത്. അറ്റകുറ്റപ്പണികേന്ദ്രത്തിൽ എൻജിൻ തകരാറുകൾ പരിഹരിക്കൽ, പെയിന്റിംഗും ക്ലീനിംഗും, പ്രൊപ്പല്ലർ മാറ്റൽ, ഇലക്ട്രിക്കൽ പണികൾ എന്നിവയെല്ലാം നടത്താനാവും.
മാരിടൈം മേഖലയിൽ
കേരളം ശക്തിയാവും
പതിനായിരക്കണക്കിന് നേരിട്ടുള്ള തൊഴിലും അനുബന്ധ വ്യവസായ-സേവന മേഖലകളിൽ ഇതിന്റെ പലമടങ്ങ് പരോക്ഷതൊഴിലും സൃഷ്ടിക്കപ്പെടും
സ്റ്റീൽ, ഹെവിഎൻജിനിയറിംഗ്, മറൈൻഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, അനുബന്ധവ്യവസായങ്ങൾ എന്നിവയ്ക്ക് വൻവിപണി തുറക്കപ്പെടും
മാരിടൈംമേഖലയിൽ കേരളം ശക്തിയാവും. തീരദേശ സമ്പദ്‌വ്യവസ്ഥയിൽ കുതിപ്പാവും.
കപ്പലുകളോ കപ്പൽഭാഗങ്ങളോ കയറ്റുമതി തുടങ്ങാനായാൽ കേരളത്തിന്റെ സാമ്പത്തികവ്യവസ്ഥയ്ക്കും ഉത്തേജനമാകും
മലബാർ സിമന്റ്സുമായി ചേർന്ന് 100ടൺ ശേഷിയുള്ള യാത്രാബോട്ടുണ്ടാക്കാൻ ടാറ്റയുടെ ആർട്സൺ എൻജിനിയറിംഗ് നേരത്തെ ശ്രമിച്ചിരുന്നു
70,000കോടി
കേന്ദ്രത്തിന്റെ കപ്പൽനിർമ്മാണ പാക്കേജ്
25,000കോടി
കപ്പൽശാലകൾക്ക് മാരിടൈം വികസനഫണ്ട്
24736കോടി
കപ്പൽനിർമ്മാണത്തിന് കേന്ദ്രസഹായപദ്ധതി
''ടാറ്റയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. തടസങ്ങളില്ലാതെ അനുമതികൾ വേഗത്തിലാക്കും
-വി.ഡി.സതീശൻ,
മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |