
തിരുവനന്തപുരം: നഗരങ്ങളിൽ വീടുവയ്ക്കാനുള്ള കേന്ദ്രപദ്ധതിയിൽ നാലിലൊന്ന് വിഹിതം ഗുണഭോക്താവ് അടയ്ക്കണം. നാലുലക്ഷം രൂപയുടെ പ്രധാനമന്ത്രി ആവാസ് യോജനയിൽ (നഗരം) ഒരു ലക്ഷമാണ് നൽകേണ്ടത്. ആദ്യഘട്ടത്തിൽ ഇതുണ്ടായിരുന്നില്ല. രണ്ടാം ഘട്ടത്തിനാണ് ബാധകം.
കേന്ദ്രം ഒന്നര ലക്ഷവും സംസ്ഥാന സർക്കാർ ഒരു ലക്ഷവും നഗരസഭ അരലക്ഷവും നൽകും. കേന്ദ്രത്തിന്റെ പുതുക്കിയ മാനദണ്ഡമാണ് പാവങ്ങൾക്ക് ബാദ്ധ്യതയാവുന്നത്. നിലവിൽ ഒന്നര ലക്ഷം രൂപ കേന്ദ്ര വിഹിതവും 50,000 രൂപ സംസ്ഥാന വിഹിതവും രണ്ടു ലക്ഷം നഗരസഭാ വിഹിതവുമാണ്. കേന്ദ്രവിഹിതം അതേപടി നിലനിറുത്തിയപ്പോൾ സംസ്ഥാന വിഹിതം ഇരട്ടിയാക്കി. എന്നാൽ നഗരസഭാ വിഹിതം നാലിലൊന്നായി കുറച്ചു. ഇതോടെയാണ് ഗുണഭോക്താവിന് ബദ്ധ്യത വന്നത്.
പുതിയ വ്യവസ്ഥ അംഗീകരിച്ച് കേന്ദ്ര സർക്കാരുമായി ധാരണാപത്രമൊപ്പിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ടാംഘട്ടം നടപ്പാക്കിയില്ലെങ്കിൽ 450 കോടിയുടെ കേന്ദ്രവിഹിതം നഷ്ടപ്പെടും. ഭൂമിയുള്ള 30,000 ഭവനരഹിതർക്ക് രണ്ടാം ഘട്ടത്തിൽ വീട് നിർമ്മിച്ച് നൽകും. ഒന്നാംഘട്ടം സെപ്തംബർ 30ന് പൂർത്തിയാകും.
കനത്ത ബാദ്ധ്യത
1 25% വിഹിതം കണ്ടെത്തേണ്ടത് നഗരസഭാ പരിധിയിൽ വീട് നിർമ്മിക്കുന്ന പാവപ്പെട്ടവർക്ക് ഇരുട്ടടിയാകും
2 4 ലക്ഷത്തിന് വീട് നിർമ്മിക്കാനാവില്ല. കടമെടുത്ത് പൂർത്തിയാക്കുന്നവർ പദ്ധതിവിഹിതവും ഇനി അടയ്ക്കണം
പ്രധാനമന്ത്രിയുടെ ചിത്രം
വീട്ടിൽ വയ്‌ക്കേണ്ട
പി.എം.എ.വൈ പദ്ധതിയിലെ വീടുകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കേണ്ടതില്ല. പകരം പദ്ധതിയുടെ എംബ്ലം പതിക്കണം. ഈ വ്യവസ്ഥ അംഗീകരിച്ചാണ് കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |