
കൊച്ചി: കള്ള് കുപ്പിയിലാക്കി കയറ്റുമതി ചെയ്യാൻ എക്സൈസ് വകുപ്പ് ചട്ടം തയ്യാറാക്കി. കുപ്പിയിലടച്ച കള്ള് കേരളത്തിൽ വിൽക്കാനാവില്ല. കയറ്റുമതിക്ക് മാത്രമാണിത്. കർശന വ്യവസ്ഥകളോടെ സ്വകാര്യമേഖലയിൽ ബോട്ട്ലിംഗ് യൂണിറ്റ് ആരംഭിക്കാം. ലൈസൻസുള്ള ചെത്തുകാരെക്കൊണ്ട് ചെത്തിക്കാം. സർക്കാർ അംഗീകരിച്ച സാങ്കേതികവിദ്യ പ്രകാരമാകണം കള്ള് കുപ്പിയിലാക്കൽ. നിരവധി വ്യവസ്ഥകളുള്ള ചട്ടം ഈയാഴ്ച തന്നെ എക്സൈസ് വകുപ്പ് സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.
നിലവിലെ അബ്കാരി നിയമപ്രകാരം കള്ളിൽ മറ്റൊന്നും ചേർക്കാനാവില്ല. എന്നാൽ, കള്ള് പുളിക്കാതിരിക്കണമെങ്കിൽ അതിനാവശ്യമായ പദാർത്ഥമോ സാങ്കേതികവിദ്യയോ പ്രയോഗിക്കേണ്ടിവരും. ആ കടമ്പയാണ് പുതിയ ചട്ടം അതിജീവിക്കുന്നത്. ഷാപ്പ് ലൈസൻസികൾക്കും വ്യക്തികൾക്കും കുടുംബശ്രീ ഉൾപ്പടെയുള്ള ഏജൻസികൾക്കും ചട്ടപ്രകാരം ബോട്ട്ലിംഗ് യൂണിറ്റുകൾ ആരംഭിക്കാം. എക്സൈസിന്റെ കർശന നിരീക്ഷണത്തിലാകും ഇവ. നിയമ, ധന വകുപ്പുകളുടെയും സർക്കാരിന്റെയും ഭേദഗതികൾക്ക് വിധേയമായിരിക്കും എക്സൈസ് തയ്യാറാക്കിയ ചട്ടം.
കഴിഞ്ഞ സർക്കാർ രൂപീകരിച്ച കേരള ടോഡി ഇൻഡസ്ട്രി ഡെവലപ്മെന്റ് ബോർഡിന്റെ പ്രധാന പദ്ധതികളിലൊന്നായിരുന്നു കള്ള് ബോട്ട്ലിംഗ്. 'കെ-ടോഡി" എന്ന പേരിൽ ബ്രാൻഡഡ് കള്ള് നേരിട്ട് വിപണിയിലിറക്കാനായിരുന്നു ടോഡി ബോർഡിന്റെ പദ്ധതി. അതിനുവേണ്ടിയുള്ള പദ്ധതിരേഖ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിച്ചിരുന്നു. സർക്കാർ മാറിയതോടെ ടോഡി ബോർഡ് മരവിച്ച സ്ഥിതിയിലാണ്.
ടെക്നോളജി പ്രശ്നം
കള്ളിന്റെ പുളിക്കൽ തടയാനാവശ്യമായ സാങ്കേതികവിദ്യയ്ക്ക് ടോഡി ബോർഡ് നേരത്തെ താത്പര്യപത്രം ക്ഷണിച്ചിരുന്നു. കളമശേരി കിൻഫ്ര ബയോടെക്നോളജി പാർക്കിലെ സ്കോപ്ഫുൾ ബയോ റിസർച്ച് മാത്രമാണ് എത്തിയത്. തനത് രുചി നിലനിറുത്തി ആൾക്കഹോൾ അനുപാതം മാറാതെ കുപ്പിയിലടച്ച് അന്തരീക്ഷോഷ്മാവിൽ ഒരുവർഷം സൂക്ഷിക്കാവുന്ന ഇവരുടെ വിദ്യ ബോർഡ് തത്വത്തിൽ അംഗീകരിച്ചു. നീര ചെത്താനായി കള്ളിന്റെ പുളിക്കൽ നിയന്ത്രിക്കുന്ന വിദ്യ വികസിപ്പിച്ച ബയോടെക്നോളജിസ്റ്റ് ഡോ. ഡോ. സി. മോഹൻകുമാറാണ് സ്ഥാപനത്തിന്റെ സി.ഇ.ഒ. ബോർഡ് രൂപീകരിച്ച വിദഗ്ദ്ധ സമിതി പലവട്ടം ഇതിനായി യോഗം ചേർന്നെങ്കിലും തീരുമാനത്തിലെത്തിയിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |