
കൊച്ചി: നാലു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി കാത്തിരിപ്പ്, പിരിമുറുക്കം, അനിശ്ചിതത്വം. എതിരാളികൾ കളത്തിലിറങ്ങിയിട്ടും മനംമടുക്കുന്ന അവസ്ഥയിലാണ് യു.ഡി.എഫ് പ്രവർത്തകർ. കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക നീളുന്നതിന്റെ അതൃപ്‌തി പ്രാദേശിക നേതാക്കൾ, പ്രവർത്തകർ എന്നിവരിൽ പടരുകയാണ്. സ്ഥാനാർത്ഥി ആരെന്ന അനിശ്ചിതത്വം കൊച്ചി, പെരുമ്പാവൂർ, വൈപ്പിൻ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ യു.ഡി.എഫ് പ്രവർത്തകരെ വലച്ചു. സീറ്റ് കിട്ടാത്തതിനാൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പദവി രാജിവയ്ക്കുമെന്ന് സൂചിപ്പിച്ച അലോഷ്യസ് സേവ്യർ പിന്നീട് തിരുത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇടപെട്ടാണ് പിന്മാറ്റിയത്. ഇടുക്കിയിൽ മത്സരിക്കണമെന്നാണ് അലോഷ്യസ് ആവശ്യപ്പെട്ടത്.
കൊച്ചിയിലിറങ്ങി ഷിയാസും ദീപ്‌തിയും
സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ ദീപ്‌തി മേരി വർഗീസും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും രാവിലെ മുതൽ കൊച്ചിയിൽ സജീവമായിരുന്നു. വിവിധചടങ്ങുകളിൽ പങ്കെടുത്ത ഇരുവരും പ്രാദേശിക നേതാക്കളുടെ പിന്തുണ തേടുകയും ചെയ്‌തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ഏറ്റവും അടുപ്പമുള്ള മുഹമ്മദ് ഷിയാസ് ഉറച്ച പ്രതീക്ഷയിലാണ് രംഗത്തിറങ്ങിയത്. വി.ഡി സതീശൻ ഷിയാസിനായി വാദിച്ചിരുന്നു. സതീശന്റെ നിർദ്ദേശപ്രകാരമാണ് ഷിയാസ് പ്രചാരണം ആരംഭിച്ചത്.
തൃക്കാക്കര ലക്ഷ്യമിട്ട ദീപ്‌തി മേരി വർഗീസ് കൊച്ചിയിലായാലും മത്സരിക്കണമെന്ന നിലപാടിലാണ് ആസൂത്രണം നടത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ദീപ്‌തിക്കായി വാദിച്ചത്. കൊച്ചി നഗരസഭയിൽ മേയർ സ്ഥാനം കൈവിട്ടുപോയ സാഹചര്യത്തിലാണ് നിയമസഭയിൽ അവകാശവാദം കടുപ്പിച്ചത്. സമുദായസമവാക്യം ഉൾപ്പെടെ ദീപ്‌തിയെ അനുകൂലിക്കുന്നവർ ഉന്നയിക്കുന്നുണ്ട്. ലത്തീൻസഭയുടെ പിന്തുണ തനിക്കുണ്ടെന്നും ദീപ്‌തി അവകാശപ്പെട്ടു.
പോസ്‌റ്റർ തയ്യാറാക്കി ഫ്ളക്‌സ് ഉൾപ്പെടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏതുനിമിഷവും ആരംഭിക്കാൻ ഒരുങ്ങിയാണ് ദീപ്‌തിയുടെ നീക്കം. നാമനിർദ്ദേശപത്രിക വരെ ദീപ്‌തി തയ്യാറാക്കിയിരുന്നു.
എൽദോസ് ഇടഞ്ഞുതന്നെ
പെരുമ്പാവൂരിൽ മത്സരിക്കാനുള്ള അവസാനനീക്കവും തുടരുകയാണ് എൽദോസ് കുന്നപ്പിള്ളി. സീറ്റില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഇന്നലെ രാവിലെ പ്രഖ്യാപിച്ച എൽദോസിനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതാക്കളുൾപ്പെടെ രംഗത്തിറങ്ങിയിരുന്നു. ഉച്ചയ്‌ക്കുശേഷം എൽദോസ് അനുകൂലികൾ പെരുമ്പാവൂരിൽ പ്രകടനം നടത്തിയും സമ്മർദ്ദം ശക്തമാക്കി. യാക്കോബായ സഭയുടെ പിന്തുണയിലും കരുനീക്കം നടത്തിയിട്ടുണ്ട്. ഡൽഹിയിലെത്തി നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിച്ചെന്ന് എൽദോസ് പറഞ്ഞു. മത്സരിച്ചാൽ വൻഭൂരിപക്ഷത്തിൽ വിജയിക്കും. തടസം സൃഷ്‌ടിക്കുന്നത് ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിൽ മത്സരിക്കാൻ മൂവാറ്റുപുഴ സ്വദേശിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും മുന്നൊരുക്കങ്ങൾ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |