
കൊച്ചി: പെരുമ്പളം - അരൂക്കുറ്റി പാലം യാഥാർത്ഥ്യമായെങ്കിലും ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായില്ല. പതിറ്റാണ്ടുകൾ കാത്തിരുന്ന് കിട്ടിയ പാലം രാത്രിയാത്ര സുഗമമാക്കിയെന്നതൊഴിച്ചാൽ ദ്വീപ് നിവാസികൾക്കെല്ലാം ഗുണപ്പെട്ടില്ല. ദ്വീപിലേക്കുള്ള ബോട്ട് സർവീസ് ഇപ്പോഴും ഉഷാറായി നടക്കുന്നുണ്ട്.
അരൂക്കുറ്റിയിലെ വടുതലയേയും പെരുമ്പളം ദ്വീപിനേയും തമ്മിൽ ബന്ധിപ്പിച്ച് 106 കോടി രൂപ ചെലവിൽ നിർമ്മിച്ച പെരുമ്പളം - പാണാവള്ളി പാലമാണ് വിവാദത്തിൽ. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ് പെരുമ്പളം. പാണാവള്ളിയിൽനിന്ന് ദ്വീപിന്റെ മദ്ധ്യഭാഗത്തെ മാർക്കറ്റ് ജെട്ടിയുമായി ബന്ധിപ്പിക്കുന്ന ബോട്ട്, ജങ്കാർ സർവീസും, കിഴക്കേ അറ്റത്തുനിന്ന് എറണാകുളം ജില്ലയിലെ പൂത്തോട്ടയിലേക്കുള്ള ബോട്ട് സർവീസുമായിരുന്നു ജനങ്ങളുടെ ആശ്രയം.
7.5 കിലോമീറ്റർ നീളമുള്ള ദ്വീപിലെ വടക്കേ അറ്റത്താണ് പാലം. അവിടെയുള്ളതാകട്ടെ ദ്വീപിലെ ആകെ ജനസംഖ്യയുടെ 25ശതമാനം മാത്രവും. ബാക്കി 75 ശതമാനം ആളുകൾക്കും യാത്ര ദുരിതമായി അവശേഷിക്കുകയാണ്. രാത്രി 9.45ന് ശേഷവും ഇപ്പോൾ ദ്വീപിൽ എത്താമെന്നതുമാത്രമാണ് ഭൂരിഭാഗം നിവാസികൾക്കും പാലം കൊണ്ടുകിട്ടിയ ഗുണം. പാലം പെരുമ്പളം ദ്വീപിന്റെ വിനോദസഞ്ചാര വികസനത്തിന് മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.
അഞ്ച് പതിറ്റാണ്ടുകാലത്തെ മുറവിളിക്കുശേഷം പാലം വന്നപ്പോൾ പാണാവള്ളി - പെരുമ്പളം ജങ്കാർ സർവീസും പെരുമ്പളം വാത്തികാട് - പൂത്തോട്ട ജങ്കാർ സർവീസുകൾ നിറുത്തലാക്കി
പാലം വന്നപ്പോൾ പ്രഖ്യാപിച്ച വൈറ്റില, ചേർത്തല, കോട്ടയം, ആലപ്പുഴ കെ.എസ്.ആർ.ടി.സി സർവീസുകളും പിന്നീട് ഉണ്ടായില്ല.
സ്വന്തമായി വാഹനമുള്ളവർക്ക് പുതിയ പാലം അനുഗ്രഹമാണ്. പകൽ യാത്രയ്ക്ക് ബഹുഭൂരിപക്ഷത്തിനും ആശ്രയം ബോട്ട് മാത്രമാണ്. പാലം വന്നിട്ടും ബോട്ട് സർവീസിലെ ആൾത്തിരക്കിന് യാതൊരു കുറവുമില്ല
പി.പി. പ്രസാദ്, പെരുമ്പളം.
പാലം ദ്വീപിന്റെ വടക്കേ അറ്റത്ത് ആയിപ്പോയതാണ് പ്രശ്നം. മറ്റുള്ളവർക്ക് പാലത്തിൽ എത്താൻ ഓട്ടോറിക്ഷയിൽ 125 രൂപ നൽകി യാത്രചെയ്യണം. ദ്വീപിലെ ഇടുങ്ങിയ റോഡുകൾക്ക് വീതികൂട്ടി പാലത്തിലേക്കുള്ള ഗതാഗതം സുഗമമാക്കണം''
ശശികുമാർ, പെരുമ്പളം.
പെരുമ്പളത്തേക്ക് ബസ് സർവീസ് ദീർഘിപ്പിച്ചെങ്കിൽ മാത്രമേ സാധാരണക്കാർക്ക് പ്രയോജനം ഉണ്ടാകൂ. അതിന് പനമ്പുകാട്- ന്യൂ സൗത്ത് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതികൂട്ടി നിർമ്മിക്കണം.
എം.എസ്. ദേവരാജ്
മഴുവൻശേരിൽ
പെരുമ്പളം - അരൂക്കുറ്റി പാലം:
ചെലവ്: 106 കോടി
ദൂരം: 1455. 40 മീറ്റർ
വീതി: 11 മീറ്റർ
ഇരുവശത്തുമുള്ള നടപ്പാത: 1.5 മീറ്റർ
പെരുമ്പളം ദ്വീപ്:
വിസ്തീർണം: 16.38 ച.കി.മീ
വാർഡുകൾ : 15
ജനസംഖ്യ : 10,000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |