
കൊച്ചി: ജില്ലയിൽ കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനായി ജില്ലാ കളക്ടർ ജി. പ്രിയങ്ക പ്രഖ്യാപിച്ച ജൂലായ് 1 മുതൽ 30 വരെയുള്ള പ്രത്യേക കർമ്മപദ്ധതി നീങ്ങുന്നത് തട്ടിയും തടഞ്ഞും. ചുമതലയുള്ള ജീവനക്കാരിൽ കുറച്ചുപേർക്ക് 'വർക്ക് ഫ്രം ഹോം" സൗകര്യം അനുവദിച്ച ശേഷമാണ് അല്പമെങ്കിലും പുരോഗതിയുണ്ടായത്. ഏഴു താലൂക്കുകളിലായുള്ള 48,123 അപേക്ഷകളിൽ ജൂലായ് എട്ട് വരെ തീരുമാനമായത് കേവലം 1405ൽ മാത്രം.
ഡെപ്യൂട്ടി കളക്ടറുടെ (ആർ.ആർ) ചുമതലയിലുള്ള കണയന്നൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നത്. 13,741 ഫയലുകളുള്ള ഇവിടെയാണ് ഏറ്റവും അധികം ഫയലുകളിൽ തീരുമാനമെടുത്തിട്ടുള്ളതും. ലക്ഷ്യം വെച്ച 1400ൽ 407 എണ്ണം തീർപ്പായി. എന്നാൽ 11,876 അപേക്ഷകളുമായി രണ്ടാം സ്ഥാനത്തുള്ള ആലുവയിൽ കേവലം 167 എണ്ണത്തിൽ മാത്രമേ തീരുമാനം എടുത്തിട്ടുള്ളൂ.
നാല് ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ 20 ക്ളാർക്കുമാർക്കാണ് തരംമാറ്റ ഫയലുകൾ പരിശോധിക്കാൻ വർക്ക് ഫ്രം ഹോം അനുവദിച്ചത്. പരാതികൾ കേൾക്കാൻ ഒരു ദിവസം ഇവർ ആഫീസിലും എത്തണം. ഓരോ ദിവസവും നിശ്ചിത എണ്ണം ഫയലുകൾ ഇവർ നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ടെങ്കിലും ഇവയിൽ തീരുമാനമാകണമെങ്കിൽ ജൂനിയർ സൂപ്രണ്ടിന്റെ പരിശോധനയ്ക്ക് ശേഷം ഡെപ്യൂട്ടി കളക്ടർമാരിലേക്കെത്തണം.
ആകെ ഫയലുകൾ: 48,123
ജൂലായ് 8വരെ തീർപ്പായത്: 1405
തരംമാറ്റക്കണക്കുകൾ
താലൂക്ക് : അപേക്ഷകൾ : ടാർഗറ്റ് : തീരുമാനമായത്
കോതമംഗലം, മൂവാറ്റുപുഴ : 8,700 : 1,400 : 262
കൊച്ചി : 4,135 : 1,100 : 142
കുന്നത്തുനാട് : 8,647 : 1,400 : 129
കണയന്നൂർ: 13,741 : 1,400 : 407
ആലുവ : 11,876 : 1,400 : 167
പറവൂർ : 10,824 : 1,400 : 298
പ്രതീക്ഷ പുതിയ നിയമനത്തിൽ
ഭൂമി തരംമാറ്റ അപേക്ഷകളിലെ തീരുമാനം വേഗത്തിലാക്കാൻ കൂടുതൽ സ്റ്റാഫിനെ നിയോഗിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. പി.എസ്.സി നിയമന ശുപാർശ നൽകിയ 16 പുതിയ ക്ളാർക്കുമാർക്ക് നിയമന ഉത്തരവ് നൽകാൻ തീരുമാനമായിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇവർ ജോലിക്ക് കയറിയേക്കും. പ്രത്യേകപരിശീലനം നൽകി തരംമാറ്റ ദൗത്യത്തിന് ഇവരെ നിയോഗിക്കുന്നതോടെ കൂടുതൽ ഫയലുകളിൽ തീരുമാനമായേക്കുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |