
കൊച്ചി: അനർഹമായി റേഷൻലിസ്റ്റിലെ മുൻഗണനാവിഭാഗത്തിൽ കയറിപ്പറ്റിയവരെ പുറത്താക്കൽ തുടരുന്നു. ജില്ലയിൽ ഇതുവരെ 11,114 കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്തായി. മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തവയാണ് ഇവ. പകരം അർഹരായവരെ പരിഗണിക്കുന്നുണ്ട്.
പുറത്തായവർ മതിയായ രേഖകൾ കാണിച്ചാൽ മുൻഗണനാ വിഭാഗത്തിൽ തുടരാം. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് എ.എ.വൈ, പി.എച്ച്.എച്ച്, എൻ.പി.എസ് എന്നീ വിഭാഗത്തിലെ കാർഡ് ഉടമകളെ പുറത്താക്കിയത്. ആറുമാസമായി റേഷൻ വാങ്ങാത്ത എ.എ.വൈ കാർഡുകാരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്ത് 83,823 മുൻഗണന കാർഡുകളാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇതിൽ 71154 പി.എച്ച്.എച്ച് കാർഡുകളും 8276 എ.എ.വൈ കാർഡുകളും 4393 എൻ.പി.എസ് കാർഡുകളുമാണ് ഉൾപ്പെട്ടത്.
മാനദണ്ഡങ്ങളിൽ ഇളവ് പരിഗണനയിൽ
മുൻഗണനാ പിങ്ക് റേഷൻ കാർഡ് (പി.എച്ച്.എച്ച്) അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ പുതുക്കാൻ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്. 1200 ചതുരശ്രയടി വരെ വിസ്തീർണമുള്ള വീട്, 800 സിസി വരെയുള്ള കാർ ഉൾപ്പെടെയുള്ള നാലുചക്ര സ്വകാര്യവാഹനം, കൃഷിയോഗ്യമല്ലാത്തതോ മറ്റുതരത്തിൽ ഉപയോഗിക്കാനാവാത്തതോ ആയ ഒരു ഏക്കറിലേറെ ഭൂമി എന്നിവയുണ്ടെങ്കിലും മുൻഗണനാ കാർഡ് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്.
നിലവിൽ പുറത്താക്കപ്പെട്ടവർ
1000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ
സർക്കാർ, അർദ്ധസർക്കാർ ജോലിയുള്ളവർ
പെൻഷൻകാർ
25,000 രൂപക്ക് മുകളിൽ മാസവരുമാനമുള്ളവർ
വിദേശത്ത് ജോലിയുള്ളവർ
ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ
ആദായനികുതി അടക്കുന്നവർ
പുതിയ മുൻഗണനാ കാർഡ് 9148 പേർക്ക്
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അരലക്ഷം മുൻഗണന റേഷൻകാർഡുകൾ നൽകുന്ന പദ്ധതിയിൽ ജില്ലയിൽ 9148പേർക്ക് പുതിയ മുൻഗണനാറേഷൻകാർഡ് അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ ഷാജി വി.ആർ പറഞ്ഞു. 9251 അപേക്ഷകളാണ് ലഭിച്ചത്. വീടിന്റെ സ്‌ക്വയർ ഫീറ്റ് 1000 ൽ കൂടുതലായതിനാൽ103 എണ്ണം നിരസിച്ചു. പുതിയ മുൻഗണനാ കാർഡുകാർക്ക് ആഗസ്റ്റ് മൂന്ന് മുതൽ സൗജന്യ റേഷൻ നൽകിത്തുടങ്ങും.
ജില്ലയിൽ ഒഴിവാക്കപ്പെട്ടവർ
പി.എച്ച്.എച്ച് - 9,999
എ.എ.വൈ - 722
എൻ.പി.എസ് - 393
ആകെ - 11,114
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |