കണ്ണൂർ: ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ലിഫ്റ്റ് തകരാറിലായതോടെ ഡയാലിസിസിനെത്തിയ രോഗികൾ കടുത്ത ദുരിതത്തിലായി. കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയതിനെ തുടർന്ന് ലിഫ്റ്റിൽ വെള്ളം കയറിയതോടെയാണ് പ്രവർത്തനം നിലച്ചത്. ചലനശേഷി നഷ്ടപ്പെട്ട 75 കാരനായ രോഗിയെ മൂന്നാംനിലയിലെ ഡയാലിസിസ് സെന്ററിലെത്തിച്ചത് ജീവനക്കാർ സ്‌ട്രെച്ചറിൽ ചുമന്നും.
കണ്ണൂർ ഉളിയിൽ സ്വദേശി കുഞ്ഞുകുഞ്ഞ് ഇന്നലെ രാവിലെ പത്തുമണിയോടെ ഭാര്യയോടൊപ്പം ഡയാലിസിസിനായി ആശുപത്രിയിലെത്തിയപ്പോഴാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായ വിവരം അറിയുന്നത്. കാലിന് സ്വാധീനക്കുറവുള്ള അദ്ദേഹം ഏകദേശം ഒരു മണിക്കൂർ കൗണ്ടറിൽ കാത്തിരുന്ന് ക്ഷീണിതനായതോടെ, സമർപ്പണബോധത്തോടെ മുന്നോട്ടുവന്ന ജീവനക്കാർ സ്‌ട്രെച്ചർ ഗോവണിപ്പടിയിലൂടെ ചുമന്ന് മൂന്നാം നിലയിലെത്തിക്കുകയായിരുന്നു.
മൂന്നാം നിലയിലെ സർജറി വാർഡിൽ നിന്ന് കോഴിക്കോട്ടേക്ക് റഫർ ചെയ്ത മറ്റൊരു രോഗിയെ താഴെ ഇറക്കിയതും ജീവനക്കാർ ചുമന്നുതന്നെ. അതേസമയം ഡയാലിസിസിനെത്തിയ ചില രോഗികൾക്ക് മൂന്നാം നിലയിലേക്ക് കയറാനാകാതെ തിരികെ പോകേണ്ടി വന്നു.
കണ്ടത് അതിദയനീയ കാഴ്ച
ആശുപത്രിയുടെ ഓരോ നിലയിലും ക്ഷീണിച്ചിരുന്ന് അടുത്ത നിലയിലേക്ക് കഷ്ടപ്പെട്ട് കയറുന്ന രോഗികളുടെ ദൃശ്യം ദയനീയമായിരുന്നു. ഓർത്തോ വിഭാഗം ഒ.പിയിൽ, ഡോക്ടർ തന്നെ താഴേക്കിറങ്ങി വന്ന് ഗതിയില്ലാതെ കാത്തുനിന്ന രോഗിയെ പരിശോധിക്കേണ്ട അവസ്ഥയും ഉണ്ടായി.
പ്രതിദിനം 60ലധികം രോഗികൾ
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിദിനം 60ലധികം രോഗികൾ ഡയാലിസിസിനായി ഇവിടെ എത്തിച്ചേരുന്നുണ്ട്. ഇത്രയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി വരുന്ന രോഗികൾക്ക് ഉപയോഗിക്കാൻ ആധുനിക സൗകര്യങ്ങളോടെ നിർമിക്കപ്പെട്ട ഈ ബ്ലോക്കിൽ റാമ്പ് സൗകര്യം ഇല്ലാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലിഫ്റ്റ് എപ്പോൾ ശരിയാകുമെന്ന് ഉറപ്പുനൽകാനും ആശുപത്രി അധികൃതർക്കായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |