
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധന. ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 186പേർക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. ലെപ്റ്റോസ്പൈറ എന്ന ബാക്‌ടീരിയ മൂലമുണ്ടാകുന്ന ഈ ജന്തുജന്യരോഗം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വലിയ രീതിയിൽ പടരുന്നതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്നലെ മാത്രം സംസ്ഥാനത്ത് 21പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒമ്പത് ജില്ലകളിലാണ് ഇന്നലെ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിനുപുറമെ രോഗമുണ്ടെന്ന് സംശയിക്കുന്ന 12പേർ കൂടി ഇന്നലെ ചികിത്സ തേടിയിട്ടുണ്ട്.
ജൂൺ ഒന്ന് മുതൽ 19 വരെയുള്ള കാലയളവിൽ 134 പേർ രോഗലക്ഷണങ്ങളോടെ ചികിത്സതേടി. ഈ മാസം ഇതുവരെ സ്ഥിരീകരിച്ച മൂന്ന് മരണങ്ങൾക്ക് പുറമെ, എലിപ്പനി ബാധിച്ചാണെന്ന് സംശയിക്കപ്പെടുന്ന എട്ട് മരണങ്ങൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതൽ ജൂൺ മാസം പകുതി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 832 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സംശയിക്കുന്നവരുടെ എണ്ണം 607 ആണ്. ഈ വർഷം ഇതുവരെ 23 പേരാണ് എലിപ്പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
മലിനജലവുമായോ മണ്ണുമായോ സമ്പർക്കം പുലർത്തുന്നവർ കർശന വ്യക്തിഗത സുരക്ഷ പാലിക്കണമെന്നും, മുൻകരുതലിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം 'ഡോക്സിസൈക്ലിൻ' ഗുളികകൾ കഴിക്കണമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |