കാഞ്ഞങ്ങാട്: രണ്ടു വർഷമായി നിറയെ കായ്ക്കുന്ന ഒരു ചെടി. ആർക്കും വേണ്ടാതെ ആ ചെടിയിലെ കായകൾ പഴുത്ത് നിലത്ത് വീണു. ഒരു ദിവസം വീട്ടുടമസ്ഥനായ മാധവൻ നായർ ഉണങ്ങിയ കായയും എടുത്ത് വൈദ്യ ശാലയിൽ എത്തി. കായ കണ്ടതോടെ വൈദ്യർ വില പറഞ്ഞു -1000 രൂപ. അപ്പോഴാണ് മാധവൻ നായർ ഞെട്ടിയത്. ചുമ്മാ നിലത്തുകിടന്നത് പൊന്നും വിലയുള്ള കായ.
കോടോം ബേളൂർ പഞ്ചായത്തിലെ അട്ടേങ്ങാനം കളിച്ചാർവട്ടത്തെ കർഷകനായ യു. മാധവൻ നായരുടെ വീട്ടിലാണ് മൂല്യമുള്ള മഹ്‌കോട്ട ദേവ എന്ന സസ്യം ഉള്ളത്. ദൈവത്തിന്റെ കിരീടം എന്നാണ് വാക്കിന്റെ അർത്ഥം. പലേറിയ മാക്രോകാർപ എന്നാണ് ശാസ്ത്രനാമം. പച്ചമരുന്നു വിൽപനശാലയിൽ നല്ല ഡിമാന്റാണ്. മൂന്ന് വർഷം മുമ്പ് ബന്ധുവിന്റെ വീട്ടിൽ നിന്നാണ് തൈ കിട്ടിയതെന്ന് മാധവൻ നായർ. വീട്ടു വളപ്പിൽ നട്ടു. വളമൊന്നും ഉപയോഗിക്കാതെ തന്നെ വളർന്നു. ഒരു വർഷം ആയപ്പോഴേക്കും ചെടി പൂത്ത് കായ്കൾ ഉണ്ടായി തുടങ്ങി. പഴുത്തപ്പോൾ വലിയ രുചിയൊന്നും ഉണ്ടായിരുന്നില്ല. കാണാൻ ഭംഗി ഉള്ളതുകൊണ്ട് വെട്ടിക്കളയാനും തോന്നിയില്ല. വൈദ്യ ശാലയിലെത്തിച്ചപ്പോഴാണ് മൂല്യം മനസിലായത്. കായയുടെ മൂല്യം അറിഞ്ഞതോടെ നിരവധിപേർ തൈ ചോദിച്ചു എത്തുന്നുണ്ട്.
സ്വദേശം ഇന്തോനേഷ്യ
ഇന്തൊനീഷ്യൻ സ്വദേശമായ സസ്യമാണ് മഹ്കോട്ട ദേവ. മൂന്ന് വർഷം പ്രായമായ ചെടിയിൽ നിന്ന് വർഷത്തിൽ 15 കിലോ വരെ കായ് ലഭിക്കും. ചൂടുള്ള കാലാവസ്ഥയാണ് അനുയോജ്യം. ഇന്തോനേഷ്യയിലും മലേഷ്യയിലും ധാരാളമായി കണ്ടുവരുന്ന ഈ പഴത്തെ ക്രൗൺ ഓഫ് ഗോഡ് എന്നും വിളിക്കാറുണ്ട്. പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ ഇതിന്റെ തൊലി ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാറുണ്ടെന്നു പറയപ്പെടുന്നു. പ്രമേഹം നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഇത് സഹായിക്കുന്നു. ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ്. 15 മുതൽ 20 മീറ്റർ വരെ ഉയരം വയ്ക്കും. കേരളത്തിൽ ഈ സസ്യമെത്തിയിട്ട് പത്തു വർഷമേ ആയിട്ടുള്ളൂ.
പഴുത്തതിന് കിലോ 200 രൂപ
ഉണക്കികൊടുത്താൽ 1000 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |