കൊല്ലം: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി 32 വർഷം തടവും ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചത് സ്പെഷ്യൽ പ്രോസിക്യൂഷൻ ടീമിന്റെ കഠിനാദ്ധ്വാനത്തിന്റെ വിജയം.
2024 ഏപ്രിൽ 21നാണ് കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. വിചാരണ നടപടികളിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് മനപ്പൂർവമായ കാലതാമസം ഉണ്ടാകരുതെന്നുള്ള നിർബന്ധബുദ്ധിയോടെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്.ജി പടിക്കലും സംഘവും പ്രവർത്തിച്ചത്.
കേസിലെ നിയമവശങ്ങളോടൊപ്പം മെഡിക്കൽ ഗ്രന്ഥങ്ങളും മാനസികരോഗ സംബന്ധമായ പഠനങ്ങളും ചർച്ചാവിഷയമായ കേസിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ പ്രധാനമന്ത്രിയായിരുന്ന റോബർട്ട് പീലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ വിധിന്യായം വരെ സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ പരാമർശിച്ചിരുന്നു.
കേരള പൊലീസിന്റെയും സി.ബി.ഐയുടെയും പല കേസുകളിലും സ്പെഷ്യൽ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചുവരുന്ന അഡ്വ. പ്രതാപ് ജി പടിക്കലിനോടൊപ്പമുള്ള ഈ സംഘം തിരുവനന്തപുരം മണ്ണന്തല രഞ്ജിത്ത് വധക്കേസ്, പാലക്കാട് സഞ്ജിത്ത് കൊലക്കേസ്, കണ്ണൂർ കതിരൂർ മനോജ് കൊലക്കേസ് എന്നിവയുടെ പ്രോസിക്യൂഷനാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ച ആലപ്പുഴ രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിലും ഈ സംഘം തന്നെയായിരുന്നു പ്രോസിക്യൂഷൻ നടത്തിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |