
കൊല്ലം: പൊള്ളുന്ന ചൂടിൽ വോട്ടുതേടി വീട്ടിലെത്തുന്ന സ്ഥാനാർത്ഥികളുടെ കൈയിലും തണലാവുകയാണ് വീൽച്ചെയറിലിരുന്ന് ഒരുക്കിയ കുടകൾ. അതും മുന്നണികളുടെ പേരും ചിഹ്നവും പതിച്ച സൂപ്പർ കുടകൾ!.
കൊട്ടാരക്കര പെരുംകുളം ദേവനന്ദനത്തിൽ കണ്ണനാണ് (38) വിധി വീൽച്ചെയറിലാക്കിയെങ്കിലും കർമ്മം കൊണ്ട് തിരഞ്ഞെടുപ്പ് രംഗത്ത് 'സജീവ'മായത്. മാസങ്ങൾക്ക് മുമ്പേ പ്രമുഖ പാർട്ടികൾക്കുള്ള കുട നിർമ്മാണം ആരംഭിച്ചിരുന്നു. എൽ.ഡി.എഫിനുവേണ്ടി നിർമ്മിച്ച ചുവന്ന കുടകൾക്കാണ് ആവശ്യക്കാർ കൂടുതൽ.
2017ൽ പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് സുക്ഷുമ്ന നാഡിക്ക് ക്ഷതമേറ്റു. മാസങ്ങളോളം അനങ്ങാൻ പോലുമാകാതെ കിടപ്പിലായി. പരസഹായത്തോടെ വീൽച്ചെയറിൽ ഇരിക്കാമെന്ന അവസ്ഥയെത്തിയപ്പോൾ കുടുംബം പോറ്റാൻ സ്വയംതൊഴിലായി കുട നിർമ്മാണം ആരംഭിച്ചു. ഭാര്യയും പറക്കമുറ്റാത്ത മക്കളുമായി കണ്ണൻ വാടക വീട്ടിൽ താമസിച്ചാണ് അതിജീവന തുന്നൽ ആരംഭിച്ചത്. ഇതിനിടെ സുമനസുകൾ വീട് നിർമ്മിച്ചുനൽകി.
കഠിനമായ ചൂടുള്ള തിരഞ്ഞെടുപ്പ് സീസണിൽ കുട താരമാകുമെന്നറിഞ്ഞാണ് തൃശൂരിൽ നിന്ന് സാധനങ്ങളെത്തിച്ചത്. കാലൻകുടകളാണ് കൂടുതലും നിർമ്മിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ ക്ളിക്കായി. ഭാര്യ ശില്പയും മക്കളായ ദേവദത്തനും ദേവനന്ദനും സഹായത്തിന് കൂടെയുണ്ട്.
ദിവസം എട്ട് കുടകൾ
വീൽച്ചെയറിലിരുന്ന് പേപ്പർ പേന, കുട എന്നിവ നിർമ്മിച്ച് വിപണനം നടത്തിയാണ് കണ്ണൻ കുടുംബം പോറ്റുന്നത്. ദിവസം എട്ട് കുടകൾ വരെ നിർമ്മിക്കും. എക്കോ ഫ്രണ്ട്ലി ചോക്ളേറ്റുകളും വില്പനയ്ക്കുണ്ട്. ഇതിന്റെ കവർ പേപ്പർ കൊണ്ടുള്ളതാണ്. കൊട്ടാരക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ ചിത്രമടങ്ങിയ ചോക്ളേറ്റുകൾക്ക് നല്ല ഡിമാന്റുണ്ട്.
കുട വില
₹ 400 രൂപ
ചെറിയ കുടകൾക്ക്
₹ 250 രൂപ
എൽ.ഡി.എഫിനുവേണ്ടിയുള്ള ഇരുന്നൂറിലധികം കുടകൾ വിൽപ്പന നടത്തി. ഓർഡർ പ്രകാരം മറ്റുള്ളവർക്കും നിർമ്മിച്ചുനൽകി.
കണ്ണൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |