കൊല്ലം: പുത്തൂർ ആറ്റുവാശേരിയിൽ വൈദ്യുതി പോസ്റ്റിന് മുകളിൽ വച്ച് ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പുത്തൂർ കെ.എസ്.ഇ.ബി ഓഫീസിലെ ലൈൻമാൻ ചവറ പന്മന തറയിൽ പീടികയിൽ വൈ.അൽത്താഫാണ് (47) മരിച്ചത്. ഇന്നലെ വൈകിട്ട് 4 ഓടെയാണ് സംഭവം. ആറ്റുവാശേരിയിൽ ഒരു വീട്ടിൽ രണ്ട് ദിവസമായി വൈദ്യുതിയുണ്ടായിരുന്നില്ല. പരാതി രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരിഹരിക്കാൻ എത്തിയതാണ് അൽത്താഫ്. വൈദ്യുതി ലൈൻ ഒന്ന് പൊട്ടിയ നിലയിലായിരുന്നു. പോസ്റ്റിൽ കയറി ബെൽറ്റിട്ട് ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നതിനിടയിലാണ് വൈദ്യുതാഘാതമേറ്റത്. സുരക്ഷാ ബെൽറ്റ് ഉപയോഗിച്ചിരുന്നതിനാൽ താഴേക്ക് വീഴാതെ ഇരിക്കുന്ന നിലയിലായിരുന്നു. തുടർന്ന് ഓടിക്കൂടിയവർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. അര മണിക്കൂറിന് ശേഷം കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് രക്ഷാ പ്രവർത്തനം തുടങ്ങിയത്. അൽത്താഫിനെ താഴേക്ക് എത്തിച്ച് സി.പി.ആർ നൽകി പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പുത്തൂർ പൊലീസ് കേസെടുത്തു. ഭാര്യ: ഷീജമോൾ. മക്കൾ: മുഹമ്മദ് അൻസിൽ, ഫാത്തിമത്തുൽ നസ്രിയ.
രക്ഷാപ്രവർത്തനം വൈകി
കൊല്ലം: ആൾപ്പാർപ്പ് കുറഞ്ഞ പ്രദേശത്തെ വീട്ടിലേക്കുള്ള വൈദ്യുതി തകരാർ പരിഹരിക്കാനാണ് അൽത്താഫ് എത്തിയത്. റബർ തോട്ടത്തിന് ഇടയിലൂടെയുള്ള വഴിയിൽക്കൂടി എത്തി, അവസാന പോസ്റ്റിലാണ് കയറിയത്. പോസ്റ്റിൽ കയറുന്നതിനുള്ള കയറും തടിയും കെട്ടി മുകളിലെത്തി, സുരക്ഷാ ബെൽറ്റ് ഉറപ്പിച്ചാണ് ജോലികൾ തുടങ്ങിയത്. എന്നാൽ വൈദ്യുതാഘാതമേറ്റു. അര മണിക്കൂർ കഴിഞ്ഞ് ഫയർ ഫോഴ്സ് എത്തുംവരെയും അൽത്താഫ് അതേപടി പോസ്റ്റിന് മുകളിലായിരുന്നു. താഴെയിറക്കി സി.പി.ആർ നൽകിയപ്പോൾ ജീവന്റെ അംശങ്ങൾ ശേഷിക്കുന്നുണ്ടായിരുന്നു. ജീവനും വാരിപ്പിടിച്ച് പുത്തൂരിലെ ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും രക്ഷിക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |