കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയോട് ചേർന്ന സ്വകാര്യ ഭൂമി സർക്കാർ ഏറ്റെടുക്കാത്തതിന് പിന്നിൽ ചിലരുടെ വ്യക്തിതാത്പര്യമെന്ന് ആക്ഷേപം. ആശുപത്രിക്ക് ഏറ്റവും അനുയോജ്യമായ 30 സെന്റ് ഭൂമിയാണ് ഇവിടെയുള്ളത്. സ്വകാര്യ ഭൂമിയുടെ മൂന്ന് വശവും ആശുപത്രിയുടെ കോമ്പൗണ്ടാണെന്നതാണ് പ്രത്യേകത. ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്വകാര്യ ഭൂമിയുടെ മതിൽ പൊളിച്ച് സാധനങ്ങൾ സൂക്ഷിക്കാനും മറ്റും ഉപയോഗിച്ചുവരികയാണ്.
ആശുപത്രി വളപ്പിനോട് ചേർന്ന് ഒരേ നിരപ്പിലുള്ള ഭൂമി മറ്റ് ആവശ്യങ്ങൾക്കൊന്നും ഉപയോഗിക്കാൻ നഗരസഭ അധികൃതർ അനുവാദം നൽകുകയുമില്ല.
കോടികൾ വിലമതിക്കുന്ന ഭൂമി പട്ടണത്തിലുണ്ടായിട്ടും യാതൊരു ഉപയോഗവുമില്ലാതെ ഇടേണ്ട അവസ്ഥയിലാണ് ഭൂ ഉടമ. നേരത്തെ ഈ ഭൂമിയും ഏറ്റെടുക്കാമെന്ന് നഗരസഭ അധികൃതരും എം.എൽ.എയുമൊക്കെ അറിയിച്ചിരുന്നതാണ്. എന്നാൽ പിന്നീട് തീരുമാനം മാറ്റി, ആശുപത്രിക്ക് പുറകുവശത്തെ ചതുപ്പ് ഭൂമിയാണ് വലിയ വിലകൊടുത്ത് ആശുപത്രിക്കായി വാങ്ങിയത്. ഇതെല്ലാം ചിലരുടെ വ്യക്തിതാത്പര്യവും സാമ്പത്തിക താത്പര്യവുംകൊണ്ട് സംഭവിച്ചതാണെന്ന് ആക്ഷേപം അന്നുമുതൽക്കേയുണ്ട്.
ആശുപത്രിയുടെ സെപ്ടിക് ടാങ്കുകളും മറ്റും സ്ഥിതി ചെയ്യുന്നത് ഈ സ്വകാര്യ ഭൂമിയോട് ചേർന്നാണ്.
മാനദണ്ഡങ്ങളിൽ ഇരട്ടത്താപ്പ്
ആശുപത്രി കെട്ടിടവുമായുള്ള ദൂര പരിധി, ഫയർഫോഴ്സിന് എത്താനുള്ള വഴിയില്ലാത്തത് തുടങ്ങി വിവിധ കാരണങ്ങൾ പറഞ്ഞാണ് ഇവിടെ കെട്ടിട നിർമ്മാണത്തിനടക്കം നഗരസഭ തടയിടുന്നത്. എന്നാൽ ഈ ഭൂമിയോട് ചേർന്നുള്ള മറ്റ് കെട്ടിടങ്ങൾക്ക് ഈ തടസവാദങ്ങളൊന്നും ഉണ്ടായതുമില്ല. പേ ആൻഡ് പാർക്കിന് പോലും അനുമതി നൽകാൻ അധികൃതർ തയ്യാറാകുന്നുമില്ല. നഗരസഭയ്ക്കും സർക്കാരിനുമെതിരെ നിയമ പോരാട്ടം നടത്താൻ ഭൂ ഉടമ തയ്യാറാകാഞ്ഞത് അധൃതർക്ക് ഗുണകരവുമായി.
ഭൂമി ഏറ്റെടുക്കണം
ആശുപത്രിയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ എത്തേണ്ടതുണ്ട്. അതിന് ചേർന്നുകിടക്കുന്ന ഭൂമി ഏറ്റെടുത്താൽ കൂടുതൽ ഗുണകരമാകും. നിലവിലെ മതിൽ പൊളിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമ്പോഴും ഭൂ ഉടമയെ തീർത്തും ബുദ്ധിമുട്ടിക്കുന്ന തീരുമാനങ്ങളിൽ നിന്നും അധികൃതർ പിന്മാറണമെന്നാണ് പൊതു അഭിപ്രായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |