
കോട്ടയം : തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്)
തിരഞ്ഞെുപ്പിന് മുന്നേ ഭൂരിപക്ഷത്തെ പറ്റി മാത്രം ചർച്ചയായ മണ്ഡലം. ന്യൂനപക്ഷ ഭൂരിപക്ഷ വോട്ടുകൾ ഒരു പോലെ ഏകീകരിച്ചു. സർക്കാരിനെതിരായ വികാരവും പ്രാദേശിക വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളും വിജയത്തിന് സഹായകമായി. 2011 മുതൽ തുടർച്ചയായി എം.എൽ.എയായി തിരഞ്ഞെടുക്കപ്പെടുന്നത് ജനപ്രീതിയും വിശ്വാസ്യതയും തെളിയിക്കുന്നു. വികസന പ്രവർത്തനങ്ങൾ, പൊതുജനങ്ങളുമായി അടുത്ത ബന്ധം, പ്രശ്‌നങ്ങളിൽ വേഗത്തിലുള്ള ഇടപെടൽ എന്നിവ പ്രത്യേകതകളാണ്. ഭാര്യ: ലളിതാംബിക (റിട്ട. മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്). മക്കൾ: ഡോ.അനുപം രാധാകൃഷ്ണൻ (യു.എസ്.എ), ആതിര രാധാകൃഷ്ണൻ (യു.എസ്.എ), അർജുൻ രാധാകൃഷ്ണൻ (എ.ഐ. എക്സ്‌പേർട്ട്). മരുമക്കൾ: ഡിംപിൾ അനുപം (യു.എസ്.എ), എം.സന്ദീപ് (യു.എസ്.എ), ഗോപിക അർജുൻ.
ചങ്ങനാശേരി : വിനു ജോബ് (കേരള കോൺഗ്രസ്)
കേരള കോൺഗ്രസുകൾ തമ്മിൽ പൊരുതിയ മണ്ഡലം. യു.ഡി.എഫ് തരംഗത്തിൽ ജോസഫ് ഗ്രൂപ്പിലെ വിനു ജോബ് സ്വന്തമാക്കി. നാല് പതിറ്റാണ്ടോളം തുടർച്ചയായി യു.ഡി.എഫിന്റേതായ മണ്ഡലം 2021 ലാണ് ജോബ് മൈക്കിളിലൂടെ എൽ.ഡി.എഫ് സ്വന്തമാക്കിയത്. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചതും ഭരണ വിരുദ്ധ വികാരവുമാണ് യു.ഡി.എഫിന് തുണയായത്. പ്രാദേശിക തലത്തിൽ സജീവ സാന്നിദ്ധ്യം, ജനങ്ങളുമായി പുലർത്തുന്ന നേരിട്ടുള്ള ബന്ധം, സംഘടനാ സംവിധാനങ്ങളുടെ ശക്തമായ പിന്തുണ എന്നിവ വിജയത്തിൽ നിർണായകമായി. ഭാര്യ : ലൗലി അലക്‌സാണ്ടർ (എസ്.ബി ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക). മക്കൾ : ഐറിൻ, അക്ഷര, ശ്രദ്ധ. മരുമക്കൾ : രോഹൻ, രാഹുൽ.
കാഞ്ഞിരപ്പള്ളി : പ്രൊഫ.റോണി കെ.ബേബി (കോൺഗ്രസ്)
ജയിക്കില്ലെന്ന് യു.ഡി.എഫ് പോലും കരുതിയ മണ്ഡലമായ കാഞ്ഞിരപ്പള്ളിയിലാണ് പുതുമുഖമായ പ്രൊഫ.റോണി കെ.ബേബിയുടെ അട്ടിമറി. വ്യക്തിബന്ധമേറെയുള്ള ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജിനെയാണ് റോണി കടപുഴക്കിയത്. ഭരണ വിരുദ്ധ വികാരവും സംഘടനാ സംവിധാനങ്ങളുടെ ഏകോപനവും ഇടതു മുന്നണിയില അനൈക്യവും ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണവും ഗുണകരമായി. ഭാര്യ : മെറീന മാത്യു. മക്കൾ : ഹന്ന, മാത്യൂസ്, ഫ്രാൻസിസ്.
പാലാ : മാണി സി.കാപ്പൻ (കെ.ഡി.പി)
ജോസ് കെ.മാണി വിരുദ്ധതയും, സർക്കാർ വിരുദ്ധതയും മാണി സി.കാപ്പന്റ വ്യക്തിബന്ധവുമാണ് തുണച്ചത്. ഭൂരിപക്ഷം കുറഞ്ഞെങ്കിലും ജോസ് കെ.മാണിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാൻ കാപ്പനായി. യു.ഡി.എഫ് തരംഗം മണ്ഡലത്തിൽ പ്രകടമായതോടൊപ്പം, പരമ്പരാഗതമായി കേരള കോൺഗ്രസിനെ പിന്തുണച്ചിരുന്ന ഒരു വിഭാഗം വോട്ടർമാർ ഇത്തവണയും യു.ഡി.എഫിനൊപ്പം നിലകൊണ്ടു. എൻ.ഡി.എ സ്ഥാനാർത്ഥിയായ ഷോൺ ജോർജ് മത്സരത്തിൽ ഉണ്ടായത് വോട്ടുകൾ വിഭജിക്കാൻ കാരണമായി. ജോസിന് ലഭിക്കേണ്ടിയിരുന്ന ചില വോട്ടുകൾ എൻ.ഡി.എയിലേക്ക് മാറിയതും സഹായിച്ചു. ഭാര്യ : ആലീസ്. മക്കൾ : ചെറിയാൻ, ടീന, ദീപ.
പുതുപ്പള്ളി : ചാണ്ടി ഉമ്മൻ (കോൺഗ്രസ്)
വ്യക്തിപരമായ സമീപനവും പുതുമയാർന്ന പ്രചാരണ രീതികളുമാണ് ചാണ്ടി ഉമ്മൻ ഭൂരിപക്ഷ വിജയം സ്വന്തമാക്കിയത്. ഉമ്മൻ ചാണ്ടിയുടെ പാരമ്പര്യം കൈമുതലാക്കി മുന്നേറിയതിനൊപ്പം സ്വന്തം ശൈലി സ്വീകരിച്ചു. പോസ്റ്ററുകളും ഫ്ലക്‌സുകളും ഒഴിവാക്കി സൈക്കിളിൽ വോട്ട് തേടിയ ലളിതമായ പ്രചരണം ശ്രദ്ധ നേടിയിരുന്നു. ചെലവേറിയ കൊട്ടിക്കലാശങ്ങൾ ഒഴിവാക്കി ആ തുക സാമൂഹിക സേവനങ്ങൾക്ക് മാറ്റിവയ്ക്കാനുള്ള തീരുമാനം വോട്ടർമാരിൽ നല്ല പ്രതികരണം ഉണ്ടാക്കി. അവിവാഹിതൻ.
പൂഞ്ഞാർ : എം.ജെ. സെബാസ്റ്റ്യൻ (കോൺഗ്രസ്)
പൂഞ്ഞാർ മണ്ഡലത്തിൽ 2021 ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായിരുന്ന വോട്ടുകളിൽ ചോർച്ച ഉണ്ടാക്കിയാണ് എം.ജെ. സെബാസ്റ്റ്യന്റെ വിജയം. ശക്തമായ യു.ഡി.എഫ് തരംഗവും വിജയത്തിന് വഴിയൊരുക്കി. വിവിധ വിഭാഗങ്ങളിലെ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകോപിതമായി മാറിയതും നിർണായകമായി. ഭാര്യ : സീമ തോമസ്. മകൻ : ഡോൺ സെബാസ്റ്റ്യൻ.
വൈക്കം : കെ.ബിനിമോൻ (കോൺഗ്രസ്)
ഇടതുകോട്ടയായ വൈക്കത്താണ് എല്ലാവരേയും ഞെട്ടിച്ച് കെ.ബിനിമോന്റെ ജയം. വൈക്കത്ത് സി.പി.ഐയിലെ സംഘടനാ പ്രശ്നങ്ങളും സർക്കാർ വിരുദ്ധ തരംഗവും ബി.ജെ.പി സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യവും കോൺഗ്രസിന് ഗുണകരമായി. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് ശേഷം യു.ഡി.എഫ് സംഘടനാ സംവിധാനവും ശക്തമായി. ഭാര്യ : ജോളി. മക്കൾ: ഭാഗ്യശ്രീ, ഭവ്യശ്രീ.
ഏറ്റുമാനൂർ : നാട്ടകം സുരേഷ് (കോൺഗ്രസ്)
മന്ത്രിസഭയിലെ കരുത്തനായ വി.എൻ.വാസനെ താഴെയിറക്കിയാണ് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ ശ്രദ്ധേയ വിജയം. പതിറ്റാണ്ടുകൾക്ക് ശേഷം കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥി വന്നതും സർക്കാരിനെതിരായ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ഘടകങ്ങളായി. ഭാര്യ : ഗംഗ. മക്കൾ : ലക്ഷ്മി, ദേവ.
കടുത്തുരുത്തി : മോൻസ് ജോസഫ് (കേരള കോൺഗ്രസ്)
കടുത്തുരുത്തി മണ്ഡലത്തിൽ ദീർഘകാലമായി ശക്തമായ സാന്നിദ്ധ്യമായി തുടരുന്ന നേതാവ്. ഏഴു പതിറ്റാണ്ടായി മണ്ഡലത്തിൽ നിന്ന് ജയിച്ചുവരുന്ന മോൻസിന് ഇത്തവണയും വിജയം സുനശ്ചിതമായിരുന്നു. ജനങ്ങളുമായുള്ള അടുപ്പവും യു.ഡി.എഫ് തരംഗവും തുണച്ചു. ദീർഘകാല രാഷ്ട്രീയ അനുഭവവും മണ്ഡലബന്ധവും തുടർച്ചയായ വിജയങ്ങൾക്ക് അടിത്തറപാകി. ഭാര്യ : സോണിയ. മകൾ : മരീന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |