
അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവെത്തുന്നു
കോട്ടയം: അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവെത്തുന്ന സാഹചര്യത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള നിരീക്ഷണം ഭായിമാരിലേക്ക്. മാഫിയാസംഘങ്ങൾ ഭായിമാരെ കാരിയർമാരാക്കുന്നു എന്ന് വ്യക്തമായതോടെയാണ് അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുന്നത്. പരിശോധന കർശനമാക്കിയതോടെയാണ് സ്ഥിരം കടത്തുകാർ കൂടുതലായി അന്യസംസ്ഥാനക്കാരെ ഉപയോഗിക്കുന്നത്.
മുൻപ് നാട്ടിലേയ്ക്ക് അവധിക്ക് പോകുന്ന ഭായിമാരിൽ പലരും വൻതോതിൽ കഞ്ചാവുമായി എത്തുന്നത് പതിവായിരുന്നു. ഇവരുടെ വിവരങ്ങൾ പൊലീസും എക്സൈസും ശേഖരിച്ചതോടെ അന്യസംസ്ഥാന തൊഴിലാളികൾക്ക് പകരം അവിടെ നിന്ന് കഞ്ചാവ് എത്തിച്ച് മടങ്ങുന്ന അന്യസംസ്ഥാനസംഘങ്ങളുടെ സേവനം കഞ്ചാവ്മാഫിയ തേടുന്നത്. ഇന്നലെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് 65 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതോടെയാണ് ഇത്തരമൊരു നിഗമനത്തിലേയ്ക്ക് പൊലീസെത്താൻ കാരണം.
വിൽക്കും, ഇരുപതിരട്ടി വിലയ്ക്ക്
തുച്ഛമായ തുകയ്ക്ക് വാങ്ങി ഇവിടെയെത്തിച്ച് ഇരുപതിരട്ടി വിലയ്ക്ക് കഞ്ചാവ് വിൽക്കും. ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, അസാം,ചത്തിസ്ഗഡ്, ആന്ധ്ര, യു.പി, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറെയും. ഇവിടങ്ങളിൽ റോഡരികിൽ പോലും കഞ്ചാവ് പൂത്തുനിൽക്കുന്നുണ്ട്. കഞ്ചാവ് തോട്ടങ്ങളുമുണ്ട്. കിലോയ്ക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെയെത്തുമ്പോൾ 40000 രൂപയ്ക്ക് വാങ്ങാനാളുണ്ട്. അത് പായ്ക്കറ്റുകളാക്കി വിൽക്കുമ്പോൾ ഒരു ലക്ഷത്തിന് മുകളിൽ കൈയിലെത്തും. രണ്ട് കൂട്ടർക്കും ലാഭം. ഈ സാഹചര്യത്തിലാണ് അന്യസംസ്ഥാനക്കാരെ കൂടുതലായി ഉപയോഗിച്ചുതുടങ്ങിയത്.
ഭാഷ വെല്ലുവിളി,അന്വേഷണം വഴിമുട്ടും
ഹോട്ടൽ തൊഴിലാളികൾ, കെട്ടിനിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ള അന്യസംസ്ഥാനക്കാർ കഞ്ചാവുകടത്തിന്റെ കണ്ണികളാണ്. എന്നാൽ ഉദ്യോഗസ്ഥരിൽ അധികംപേർക്കും ഹിന്ദി ഉൾപ്പെടെയുള്ള ഭാഷ വശമില്ലാത്തതിനാൽ അന്വേഷണം അധികം നീളാറില്ല. തൊണ്ടി പിടികൂടി മറ്റ് നടപടികളിലേയ്ക്ക് പോവുകയാണ് പതിവ്. നിരീക്ഷിക്കാനും വിവരങ്ങൾ അറിയാനും ഭാഷാപരിമിതിയുണ്ട്.
ഇന്നലെ പിടികൂടിയത് 65 കിലോ കഞ്ചാവ്
എന്തുകൊണ്ട് അന്യസംസ്ഥാനക്കാർ
1എല്ലാ അന്യസംസ്ഥാനക്കാരേയും പരിശോധിക്കുക പ്രായോഗികമല്ല
2നാട്ടിൽ സുലഭമായ കഞ്ചാവ് ഇവിടെ എത്തിച്ചാൽ വലിയ ലാഭം
3പതിവായി കഞ്ചാവ് ഉപയോഗിക്കുന്ന തൊഴിലാളികളുമേറെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |