കോഴിക്കോട്: തിരഞ്ഞെടുപ്പ് ആവേശം അവസാന ലാപ്പിലേക്കടുത്തതോടെ മണ്ഡലങ്ങളിൽ പോരാട്ടച്ചൂടേറി. പലയിടത്തും സ്ഥാനാർത്ഥികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അണികളിൽ ആവേശമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ജില്ലയിലെത്തിയത് പോരാട്ടവീര്യങ്ങൾക്ക് കൊഴുപ്പേകി. കടുത്ത മത്സരങ്ങൾ നടക്കുന്ന ബേപ്പൂർ, കുന്ദമംഗലം, കോഴിക്കോട് (സൗത്ത്, നോർത്ത്), നാദാപുരം, കുറ്റ്യാടി തുടങ്ങിയ ആറ് മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയെത്തിയത്. ഓരോയിടങ്ങളിലും സർക്കാരിന്റെ മികവാർന്ന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രസംഗിച്ചത്. രാവിലെ 10 മണിയോടെ കോഴിക്കോടെത്തിയ മുഖ്യമന്ത്രി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രകടന പത്രിക പുറത്തിറക്കി വാർത്താസമ്മേളനവും നടത്തി. പതിനൊന്നരയോടെ ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന ബേപ്പൂർ മണ്ഡലത്തിൽ പി.എ മുഹമ്മദ് റിയാസിന്റെ വിജയത്തിനായി ആദ്യ റാലിയിൽ പങ്കെടുത്തു. വലിയ ജനക്കൂട്ടമാണ് മുഖ്യമന്ത്രിയെ കാണാൻ ഒഴുകിയെത്തിയത്.
വൈകീട്ട് നാല് മണിയോടെ കുന്ദമംഗലത്ത് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പി.ടി.എ റഹീമിന്റെ റാലിയിലെത്തി. ഇവിടേയും സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്. സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് അദ്ദേഹം ജനമനസുകളിൽ ഊട്ടിയുറപ്പിച്ചു. വൈകിട്ട് ബീച്ചിൽ മുഖ്യമന്ത്രി പങ്കെടുത്ത എൽ.ഡി.എഫ് പൊതുയോഗത്തിലും റാലിയിലും ജനങ്ങൾ ഇരച്ചെത്തി. മുഖ്യമന്ത്രിയെ ഒരു നോക്ക് കാണാനും അദ്ദേഹത്തെ കേൾക്കാനുമായി ഉച്ചയ്ക്ക് മുൻപേ തന്നെ ആളുകൾ ബീച്ചിലേക്കെത്തി ഇരിപ്പിടങ്ങളിൽ സ്ഥാനമുറപ്പിച്ചു.
റാലിയിൽ സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി.കെ നാസർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥികളായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, എൽ.ഡി.എഫ് നേതാക്കളായ മുക്കം മുഹമ്മദ്, അഡ്വ. കെ പ്രകാശ് ബാബു, പ്രൊഫ. മുഹമ്മദ് സുലൈമാൻ, തസ്ലീം ഷാജഹാൻ, ഇ രവീന്ദ്രനാഥ്, എം.പി സൂര്യനാരായണൻ, പി.ടി ആസാദ്, ഒ.പി അബ്ദുറഹ്മാൻ, എം മെഹബൂബ്, എ പ്രദീപ്‌കുമാർ, വി വസീഫ്, സി.പി മുസാഫർ അഹമ്മദ്, പി നിഖിൽ, ഒ സദാശിവൻ, വേണുഗോപാലൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
വെെകിയെത്തിയ ആളുകൾക്ക് ഇരിപ്പിടം കിട്ടിയില്ലെങ്കിലും സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചു. കൃത്യം അഞ്ചരയ്കക് മുൻപ് തന്നെ മുഖ്യമന്ത്രിയെത്തി. സദസിനെ അഭിവാദ്യം ചെയ്തതു. അര മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഇടതു പക്ഷം എന്നും ജനങ്ങൾക്കൊപ്പമാണെന്ന അദ്ദേഹം ആവർത്തിച്ചു. പ്രസംഗത്തിന് ശേഷം വിദ്യാർത്ഥികൾ വരച്ച മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിന് കെെമാറി. രാത്രി പുറമേരിയിൽ നടന്ന പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.
കേരളത്തിന്റെ സന്തതിയെന്ന് ആരേയും ഭയക്കാതെ പറയാം: മുഖ്യമന്ത്രി
കോഴിക്കോട്: കേരളത്തിന്റെ സന്തതിയെന്ന് ആരേയും ഭയപ്പെടാതെ പറയാൻ കേരള ജനതയ്ക്ക് ഇപ്പോൾ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് നോർത്ത് സൗത്ത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ അഹമ്മദ് ദേവർ കോവിൽ, തോട്ടത്തിൽ രവീന്ദ്രൻ സ്ഥാനാർത്ഥികളുടെ പര്യടനങ്ങളുടെ ഭാഗമായി ബീച്ച് ഓപ്പൺ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പൊതു റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ അന്നും ഇന്നും എതിർത്തത് ഇടതുപക്ഷമാണ്. അന്ന് പറഞ്ഞ നിലപാടിൽ ഇന്നും ഉറച്ചു നിൽക്കുന്നു. വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയായ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൊണ്ടുവന്നപ്പോൾ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ അത് നന്നായെന്ന് പറഞ്ഞോ. എല്ലാവരും സുരക്ഷിതത്വത്തോടെ ഈ നാടിന്റെ മക്കൾ എന്ന നിലയിൽ ജീവിക്കണം. അതാണ് എൽ.ഡി.എഫിനെ ഇത്തരത്തിലൊരു നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്. ഇന്ത്യയിൽ എവിടേയും ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിട്ടില്ല. ഒരാൾക്കും ആരേയും കേരളത്തിൽ നിന്ന് നിന്ന് പുറത്താക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ പുതിയ പാത തുറന്ന കാലഘട്ടമായിരുന്നു കഴിഞ്ഞ പത്ത് വർഷക്കാലമെന്നും ഇടവേളയില്ലാതെ ഇത് മുന്നോട്ട് കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കാരണം ജനങ്ങളെ ഞങ്ങൾ വിശ്വസിക്കുകയും ജനങ്ങൾ ഞങ്ങളെ വിശ്വസിക്കുകയും ചെയ്തു. ജനങ്ങളോടൊപ്പം ചേർന്ന് യാത്ര തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |