വടകര: ഒരു കൊടുങ്കാറ്റിലും കുലുങ്ങാത്ത ഇടതുകോട്ടയായിരുന്നു മുമ്പ് വടകര നിയമസഭാ മണ്ഡലം. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം ആർ.എം.പി.ഐ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ചതോടെ കെ.കെ രമ ഇവിടുത്തെ എംഎൽഎയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിലെപോലെ തന്നെ യു.ഡി.എഫ് പിന്തുണയ്ക്കുന്ന ആർ.എം.പി.ഐ സ്ഥാനാർത്ഥിയായി കെ.കെ രമ രംഗത്തുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ആർ.ജെ.ഡി നേതാവ് എം.കെ ഭാസ്കരനും , എൻ.ഡി.എ മുന്നണി സ്ഥാനാർത്ഥിയായി ബി.ജെ.പി നേതാവ് അഡ്വ.കെ ദിലീപും മത്സര രംഗത്തുണ്ട്. കഴിഞ്ഞതവണ 7500 ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വടകരയിൽ കെ.കെ രമ വിജയിക്കുന്നത്. സീറ്റ് നിലനിർത്താനുള്ള തന്ത്രങ്ങളുമായി യു.ഡി.എഫ് - ആർ.എം.പി.ഐ മുന്നണിയും തിരിച്ചുപിടിക്കാനുള്ള വീറും വാശിയുമായി എൽ.ഡി.എഫും കളംനിറഞ്ഞ് പ്രവർത്തിക്കുന്നുണ്ട്. ഇടതുമുന്നണി ഒന്നാംഘട്ട പര്യടനം പൂർത്തീകരിച്ച് സ്ഥാപനങ്ങളിലും വീടുകളിലും സന്ദർശനം നടത്തുമ്പോൾ, സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ചുകഴിഞ്ഞ ശേഷം പര്യടന പരിപാടിയിലേക്ക് കടന്നിരിക്കുകയാണ് കെ.കെ.രമ. കേന്ദ്രസർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിച്ച് വോട്ട് തേടുകയാണ് എൻ.ഡി.എ സ്ഥാനാത്ഥി അഡ്വ.കെ ദിലീപ്.
മണ്ഡല ചരിത്രം
കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് വടകര നിയമസഭാ നിയോജകമണ്ഡലം. 1957ൽ ആദ്യമായി അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന എം.കെ കേളുവാണ് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. കേളുവിന് ശേഷം സോഷ്യലിസ്റ്റ് നേതാക്കളായ എം.കൃഷ്ണൻ മൂന്നു തവണയും ,കെ.ചന്ദ്രശേഖരൻ നാലു തവണയും , സി.കെ നാണു നാലുതവണയും എംകെ പ്രേംനാഥ് ഒരു തവണയും ജനപ്രതിനിധികളായി. നിലവിൽ കെ.കെ.രമയാണ് എംഎൽഎ.
ആകെ വോട്ടർമാർ : 1,72,841
സ്ത്രീകൾ 89,952
പുരുഷന്മാർ 82,884
ട്രാൻസ് ജെൻഡർ :5
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |