മഴയുടെ തീവ്രത കുറഞ്ഞു, ജാഗ്രത തുടരും
മേപ്പാടി: കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് നിന്ന് കനത്ത മഴയെത്തുടർന്ന് മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. മേഖലയിൽ മഴയുടെ തീവ്രത കുറയുകയും കാലാവസ്ഥയിൽ അനുകൂലമായ മാറ്റമുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് ക്യാമ്പ് താത്ക്കാലികമായി അവസാനിപ്പിച്ചത്. കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് നിന്നും മേപ്പാടി ഗ്രാമപഞ്ചായത്തിലെ മറ്റ് ദുർബല പ്രദേശങ്ങളിൽ നിന്നും മുൻകരുതലിന്റെ ഭാഗമായി ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്ന 49 കുടുംബങ്ങളെയാണ് തിരികെ വീടുകളിൽ എത്തിച്ചത്. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഇവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ ആവശ്യമായ വാഹന സൗകര്യമുൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. 49 കുടുംബങ്ങളിൽ നിന്നായി ആകെ 129 പേരാണ് ക്യാമ്പിലുണ്ടായത്. ഇതിൽ വലിയൊരു പങ്ക് അന്യ തൊഴിലാളികളായിരുന്നു. ക്യാമ്പ് പ്രവർത്തനത്തിനിടെ പനി ബാധിച്ച ഒരാളെ മുൻകരുതലെന്ന നിലയിൽ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വരും ദിവസങ്ങളിൽ മഴ വീണ്ടും കനക്കുകയാണെങ്കിൽ നേരിടാൻ റവന്യൂ വകുപ്പും തദ്ദേശ ഭരണകൂടവും സന്നദ്ധമാണെന്ന് അധികൃതർ അറിയിച്ചു. അടിയന്തിര സാഹചര്യമുണ്ടായാൽ ജനങ്ങളെ വീണ്ടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |