കോഴിക്കോട്: ക്ഷേമപെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചതോടെ ജീവൻരേഖ പോർട്ടലിലെ സാങ്കേതിക തകരാറുകളും സെർവർ തടസങ്ങളും ഗുണഭോക്താക്കളെയും അക്ഷയ കേന്ദ്രങ്ങളെയും ഒരുപോലെ വലയ്ക്കുന്നു. ഈ മാസം 17 ന് ആരംഭിച്ച മസ്റ്ററിംഗിന്റെ ആദ്യദിവസം മുതൽ തന്നെ സെർവർ പലതവണ നിലച്ചതിനെ തുടർന്ന് മണിക്കൂറുകളോളമാണ് അളുകൾ കാത്തിരുന്നത്. ഇന്നലെയും സമാനമായ സാഹചര്യം ആവർത്തിച്ചതോടെ വയോധികരും രോഗികളും ഏറെ കാത്തിരിക്കേണ്ടിവന്നു. പലപ്പോഴും ഇത് വാക്കേറ്റത്തിനും ഇടയാക്കി. സെപ്തംബർ 30 വരെ പെൻഷൻ മസ്‌റ്ററിംഗിന് അവസരമുണ്ടെങ്കിലും രോഗികളായവരുൾപ്പെടെ ആധിയോടെയാണ് അക്ഷയ സെന്ററുകളിലെത്തുന്നത്. മണിക്കൂറുകൾ കാത്തിരുന്നിട്ടും കാര്യം നടക്കാതാകുമ്പോൾ അടുത്ത ദിവസവും രാവിലെയെത്തി മസ്‌റ്ററിംഗിനായി കാത്തിരിക്കണം. കാർഷിക പെൻഷൻ, വികലാംഗപെൻഷൻ, വിധവാപെൻഷൻ എന്നിവയ്ക്കുള്ള ഗുണഭോക്‌താക്കളാണ് കൂട്ടത്തോടെ അക്ഷയ സെന്ററുകളിലെത്തുന്നത്.
പെൻഷൻ മസ്‌റ്ററിംഗിനായി ഉപയോഗിക്കുന്ന ജീവൻരേഖ പോർട്ടലിലെ തകരാറുകൾ മൂലം പലപ്പോഴും സെർവർ ഡൗൺ ആകുന്നതാണ് പ്രധാന പ്രശ്‌നം. പല ഘട്ടങ്ങളിൽ വച്ച് സെർവർ ഡൗണാകും. ചിലപ്പോൾ ഒ.ടി.പി. ലഭിക്കില്ല, ചിലപ്പോൾ ലോഗിൻ ചെയ്യാനാകില്ല, പോർട്ടൽ ഓപ്പൺ ആയാൽ തന്നെ സെർവർ തകരാറുകൾ വരുന്നതാണ് പെൻഷൻ മസ്‌റ്ററിംഗിനെ ബാധിക്കുന്നത്. സംസ്‌ഥാ
നം മുഴുവനും ഒരേ സമയം മസ്‌റ്ററിംഗ് നടക്കുന്നതും ജീവൻരേഖ പോർട്ടൽ ഡൗണാകുന്നതിനിടയാക്കാമെന്നാണ് സാങ്കതിക വിദഗ്‌ദ്ധർ പറയുന്നത്. പോർട്ടലിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കാതെ ഇത്തരം സാങ്കേതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകില്ല. പെൻഷൻ മസ്‌റ്ററിംഗിനായി ഓരോ ജില്ലകൾക്കും ഓരോ ദിവസങ്ങളായി മാറ്റിവച്ചും തിരക്ക് നിയന്ത്രിക്കാനാകും. കഴിഞ്ഞ വർഷവും സമാന രീതിയിൽ ദുരിതമുണ്ടായപ്പോൾ പരിഹാരം കാണുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
"കൂടുതൽ ഡാറ്റകൾ ഒരേ സമയമെത്തുമ്പോൾ സെർവർ ഡൗണാകും . ഈ സാങ്കേതിക പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിലും പ്രശ്‌നം തുടരും"
-സുനിത.എൻ
അക്ഷയ സെന്റർ ജിവനക്കാരി,
കുറ്റിക്കാട്ടൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |