കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്രാക്ളേശത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധവുമായി യാത്രക്കാർ. ഉത്തര മലബാറിലേക്ക് മദ്ധ്യകേരളത്തിൽ നിന്നും പാലക്കാട്ടു നിന്നും മെമു സർവീസടക്കം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫയർ അസോസിയേഷൻ (മാറ്റ്പ) സമരം നടത്തും. മെമു ഉൾപ്പെടെ പുതിയ ട്രെയിനുകൾ അനുവദിക്കുന്നില്ല. നിറുത്തലാക്കിയവ പുന:സ്ഥാപിക്കുന്നുമില്ല. രാവിലെ 7.40നുണ്ടായിരുന്ന കോഴിക്കോട് -തൃശൂർ പാസഞ്ചർ ഉടൻ പുന:സ്ഥാപിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. വെെകിട്ട് സർവീസ് നടത്തിയിരുന്ന തൃശൂർ- കോഴിക്കോട് പാസഞ്ചറും പുന:സ്ഥാപിച്ചിട്ടില്ല. പാലക്കാട് -കണ്ണൂർ എക്‌സ്പ്രസ് (16111) വൈകീട്ട് നാലിന് ഷോർണൂരിൽ നിന്ന് പുറപ്പെടും വിധം സമയം ക്രമീകരിക്കണമെന്നും എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
കണ്ണൂർ- കോയമ്പത്തൂർ എക്‌സ്പ്രസ് (16607) കോഴിക്കോടിനും ഷൊർണൂരിനുമിടയിൽ പിടിച്ചിടുന്നത് ഒഴിവാക്കുക, ഈ ട്രെയിനിൽ 18 ബോഗികൾ ഉറപ്പാക്കുക, വന്ദേ ഭാരത്തിനുവേണ്ടി പാസഞ്ചർ ട്രെയിനുകളെ പിടിച്ചിടുന്നത് ഒഴിവാക്കുക, കോച്ചുകൾ വെട്ടിക്കുറയ്ക്കുന്നത് ഒഴിവാക്കി ബഫർ ടൈം ആശാസ്ത്രീയമായി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ ഉന്നയിക്കുന്നു.
മറ്റ് ആവശ്യങ്ങൾ
ലേഡീസ് കോച്ചുകൾ ട്രെയിനിന്റെ മദ്ധ്യത്തിലാക്കുക.
സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക
പാർക്കിംഗ് ഫീസ് കുറയ്ക്കുക.
ഭിക്ഷാടന, കച്ചവട മാഫിയകളെ ഇല്ലാതാക്കുക
നിൽപ്പ് സമരം 16ന് കോഴിക്കോട്ട്
വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ റെയിൽവേ അനുകൂല നടപടിയടുക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മാറ്റ്പ നിൽപ്പ് സമരം നടത്തും. നാലാം നമ്പർ പ്ളാറ്റ്ഫോമിന്റെ പ്രവേശന കവാടത്തിൽ രാവിലെ 10നാണ് സമരം. കെ.ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പ്രസിഡന്റ് കെ. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. സെകട്ടറി പി.പി. രാമനാഥൻ, ഓർഗനൈസിംഗ് സെക്രട്ടറി എം.ഫിറോസ് ഫിസ വെങ്ങാലി, രഘുദയാൽ പുതിയറ, പ്രമോദ് പന്നിയങ്കര, രതിഷ് ചെറുപ്പ, കെ.കെ റസാക്ക്, ഹാജി തിരൂർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |