
കോട്ടയം: കഞ്ചാവിന്റെ സത്തെടുത്ത് നിർമ്മിച്ച മാരക ലഹരിമിഠായികൾ ഉപയോഗിച്ച ഒൻപത് വിദ്യാർത്ഥികളെ എക്‌സൈസ് സംഘം പിടികൂടി ലഹരിവിമുക്തകേന്ദ്രത്തിലാക്കി. 14, 15, 16 വയസുകാരായ വിദ്യാർത്ഥികളെ മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് എക്‌സൈസ് കണ്ടെത്തിയത്. മൂന്ന് മാസം മുമ്പ് ഉത്തർപ്രദേശ് സ്വദേശിയായ ഋഷികേശ് സിംഗിൽ നിന്ന് 194 ഗ്രാം കഞ്ചാവ് മിഠായി എക്‌സൈസ് പിടികൂടിയിരുന്നു. മിഠായികൾ ഫോറൻസിക് ലാബിൽ പരിശോധിച്ചതോടെ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. നിരവധി വിദ്യാർത്ഥികളെ വിളിച്ചിരുന്നതായി ഇയാളുടെ ഫോൺ പരിശോധിച്ചതോടെ വ്യക്തമായി. 40 എണ്ണമുള്ള മിഠായി പായ്ക്കറ്റ് 200 രൂപയ്ക്കാണ് വിറ്റിരുന്നത്. അഞ്ച് ഗ്രാമാണ് ഒരു മിഠായിയുടെ തൂക്കം.
വിദ്യാർത്ഥി കുഴഞ്ഞുവീണു,
പിന്നാലെ അന്വേഷണം
ഏതാനും ദിവസം മുൻപ് കഞ്ചാവ് മിഠായി കഴിച്ച കോളേജ് വിദ്യാർത്ഥി കുഴഞ്ഞുവീണിരുന്നു. കോളേജിൽ നിന്നുള്ള വിനോദയാത്രയ്ക്കിടെയാണ് സംഭവം. തുടർന്ന് യാത്ര റദ്ദാക്കിയിരുന്നു. തുടർന്ന് കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥികൾ കഞ്ചാവ് മിഠായി കഴിച്ചതായി കണ്ടെത്തി. പിന്നാലെ വിവരം എക്‌സൈസിനെ അറിയിക്കുകയും ചെയ്തു. ഈ സംഭവത്തിൽ കൂടുതൽ വ്യക്തികളിലേക്ക് അന്വേഷണം നീളുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |