വാളയാർ: വ്യാജന്റെ കടന്നുകയറ്റത്തിൽ സിമന്റ് വ്യവസായം തകരുന്നു. തമിഴ്നാട്ടിൽ നിന്നും അനധികൃതമായി എത്തുന്ന സിമന്റ് അതിർത്തി ഗ്രാമങ്ങളിൽ വിപണി പിടിച്ചടക്കിയിരിക്കുകയാണ്. ബ്രാൻഡ് ചിഹ്നങ്ങളോ പേരോ ഇല്ലാത്ത പ്ലെയിൻ ചാക്കുകളിലാണ് ഇവ എത്തുന്നത്. ഡീലർമാരോ ഗോഡൗണുകളോ ഇല്ല. ബ്രാൻഡഡ് സിമന്റുകളെക്കാൾ വളരെ വിലക്കുറവാണെന്നതാണ് ജനങ്ങളെ ആകർഷിക്കുന്നത്. അതേസമയം ഇവയുടെ ഗുണമേന്മ സംബന്ധിച്ച് യാതൊരു ഉറപ്പും ലഭിക്കുകയുമില്ല. സിമന്റ് വില്പനയ്ക്കായി കുറെ ഏജന്റുമാർ ഗ്രാമ തലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ മൊബൈൽ നമ്പറിൽ വിളിച്ച് ഓർഡർ ചെയ്താൽ ഒന്നോ രണ്ടോ ദിവസത്തിനകം തമിഴ്‌നാട്ടിൽ നിന്ന് സിമന്റ് എത്തിച്ച് നൽകും. ചെറിയ അളവിലും വലിയ അളവിലും സിമന്റ് എത്തിച്ച് നൽകാൻ ഇവർക്ക് സംവിധാനങ്ങൾ ഉണ്ട്. വില കുറവായതിനാൽ ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുന്നുണ്ട്. അംഗീകൃത സിമന്റുകളെക്കാൾ കുറഞ്ഞ വിലയ്ക്ക് വ്യാജൻ വിപണി കീഴടക്കുന്നത് സിമന്റ് ഡീലർമാരെയാണ് വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അംഗീകൃത സിമന്റ് കച്ചവടം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 50 കിലോ ബാഗ് സിമന്റിന് 250 രൂപ മുതൽ 300 രൂപ വരെയാണ് ഇവർ ഈടാക്കുന്നത്. താരതമ്യം ചെയ്യുമ്പോൾ ബ്രാൻഡഡ് സിമന്റുകൾക്ക് വിലയിൽ വലിയ വ്യത്യാസമുണ്ട്. മലബാർ സിമന്റ് 50 കിലോ ബാഗിന് 345 രൂപ മുതൽ 360 രൂപ വരെ വില നൽകണം. രാംകോ സിമന്റിന് 390 മുതൽ 420 രൂപ വരെയാണ് വില. എ.സി.സി സിമന്റിന് 360 രൂപ മുതൽ 380 രൂപ വരെ വിലയുണ്ട്. അംബുജ സിമന്റിന്റെ വിപണി വില 350 മുതൽ 410 രൂപ വരെയാണ്. അൾട്രാ ടെക് സിമന്റിന് 380 മുതൽ 420 രൂപ വരെ വിലയുണ്ട്. ജെ.എസ്.ഡബ്ളിയു സിമന്റ് 350 മുതൽ 370 വരെ വിലയ്ക്കാണ് വിൽക്കുന്നത്. ഡാൽമിയ സിമന്റിന്റെ വില 340 മുതൽ 370 രൂപ വരെയാണ്. ഇതനുസരിച്ച് 50 മുതൽ 120 രൂപ വരെ കുറഞ്ഞവിലയിലാണ് വ്യാജ സിമന്റ് വില്ക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |