
കോന്നി: യു.ഡി.എഫ്, എൽ.ഡി. എഫ് മുന്നണികൾ മാറിമാറി വിജയിച്ച കോന്നിയിൽ ഇപ്പോൾ തുടരുന്ന ഇടത് നേട്ടത്തിന് മാറ്റം വരുമോ ? എൽ.ഡി.എഫിലെ സിറ്റിംഗ് എം. എൽ.എ കെ.യു. ജനീഷ് കുമാറിന്റെ മികവിന് മീതെ വിജയം നേടാൻ ഡി.സി.സി പ്രസിഡന്റുകൂടിയായ പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന് കഴിയുമോ ? എൻ.ഡി.എയുടെ വോട്ടുകൾ ഇരുമുന്നണികളുടെയും വിജയ പരാജയത്തെ നിർണയിക്കുമോ? ആവേശം നിറഞ്ഞ കാത്തിരിപ്പിലാണ് മലയോരം.
1965 ൽ രൂപംകൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എംഎൽഎ കോൺഗ്രസിന്റെ പി.ജെ. തോമസ് ആയിരുന്നു. പിന്നീട് മണ്ഡലം ഇടതു വലതു മുന്നണികളെ മാറിമാറി തുണച്ചു. 1982 മുതൽ 1996 വരെ ജയിച്ചവരെല്ലാം മുന്നണിഭേദമില്ലാതെ നിയമസഭയിൽ പ്രതിപക്ഷത്തായിരുന്നുവെന്നു മാത്രം. അതിനു മാറ്റംവന്നത് 2001ൽ അടൂർ പ്രകാശ് മണ്ഡലം നിലനിറുത്തിയതോടെയാണ്. സിപിഎമ്മിൽ നിന്ന് മണ്ഡലം പിടിച്ചെടുക്കാൻ 1996ലാണ് അടൂർ പ്രകാശിനെ കോൺഗ്രസ് ആദ്യമായി കോന്നിയിൽ പരീക്ഷിച്ചത്. സിറ്റിംഗ് എംഎൽഎ എ.പത്മകുമാറിനെ 806 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് അടൂർ പ്രകാശ് അന്ന് നിയമസഭയിൽ എത്തിയത്. അതിനുശേഷം നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ തേരോട്ടമായിരുന്നു. 2001ൽ ആറന്മുള എംഎൽഎയും കവിയുമായ കടമ്മനിട്ട രാമകൃഷ്ണനെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാൻ സിപിഎം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 14,050 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടമ്മനിട്ടയെ തോൽപ്പിച്ചത്. 2006ൽ സിപിഎമ്മിലെ വി.ആർ.ശിവരാജനെ 14,895 വോട്ടിന്റെയും 2011ൽ എം.എസ്.രാജേന്ദ്രനെ (സിപിഎം) 7774 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി . 2016ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ആർ.സനൽകുമാറിനെ 20,748 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് അടൂർ പ്രകാശ് നാലാം വിജയം നേടിയത്. 2016 ൽ തുടർച്ചയായ അഞ്ചാം ജയത്തിൽ അദ്ദേഹത്തിന്റെ നേടിയ ഭൂരിപക്ഷം 20,748.
2019 ൽ അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ യു ജിനിഷ് കുമാർ മണ്ഡലം തിരിച്ചുപിടിച്ചു. 2021 ലും ജനീഷ് കുമാർ വിജയം ആവർത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |