
തിരുവല്ല: കക്കൂസ് മാലിന്യം തള്ളിയത് അറിയാതെ തീറ്റയ്ക്കായി തോട്ടിലിറക്കിയ മുന്നൂറോളം താറാവുകൾ ചത്തു.വേങ്ങലിലെ വേളൂർ മുണ്ടകം തോട്ടിലാണ് സംഭവം. താറാവ് കർഷകനായ വേങ്ങൽ വാണിയപുരക്കൽ വീട്ടിൽ അനിൽ പൗലോസാണ് തന്റെ എണ്ണായിരം താറാവുകളെ തീറ്റയ്ക്കായി തോട്ടിലിറക്കിയത്. മുന്നൂറെണ്ണം ചത്തതോടെ ബാക്കിയുള്ളവയെ സമീപത്തെ പാടശേഖരത്തിലേക്ക് മാറ്റി. ഇതിൽ ഇരുന്നൂറെണ്ണം അവശനിലയിലാണ്. വ്യാഴാഴ്ച രാത്രിയിലാണ് താറാവുകളെ ഇറക്കിയത്. ഇതിനുശേഷം അനിൽ പൗലോസ് മടങ്ങിപ്പോയി. ഇന്നലെ പുലർച്ചെ ഇവയെ തിരികെ കയറ്റാൻ എത്തിയപ്പോഴാണ് താറാവുകൾ ചത്തുകിടക്കുന്നത് കണ്ടത്. ഇവയെ കുഴിച്ചിട്ടു.
സംഭവമറിഞ്ഞ് പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാൽ, വാർഡ് മെമ്പർമാരായ സാബു ഐസക്, സന്ധ്യ.എസ്, പെരിങ്ങര പഞ്ചായത്ത് വെറ്ററിനറി വിഭാഗം ഡോക്ടർമാർ എന്നിവർ സ്ഥലത്തെത്തി.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ബ്ലോക്ക് മെമ്പർ സോമൻ താമരച്ചാൽ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസി ശശി, മെമ്പർ സാബു ഐസക് എന്നിവർ ഡിവൈ.എസ്.പിക്ക് പരാതി നൽകി.
പിന്നിൽ സാമുഹ്യവിരുദ്ധർ
ആൾത്താമസം കുറവുള്ള ഭാഗമാണ് ഇവിടം. അതിനാൽ മാലിന്യം തള്ളാനുള്ള സ്ഥലമായി സാമൂഹ്യ വിരുദ്ധർ തോടിനെ മാറ്റി. തോടിന്റെ വിവിധ ഭാഗങ്ങളിലായി രാത്രിയിൽ ടാങ്കറിൽ കക്കൂസ് മാലിന്യം തള്ളാറുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാൽ പറഞ്ഞു. ഇടിഞ്ഞില്ലം,പെരുന്തുരുത്തി,മുട്ടത്തുപടിപാലം, വേങ്ങൽ- വേളൂർമുണ്ടകം എന്നിവിടങ്ങളിലും കക്കൂസ് മാലിന്യം രാത്രിയിൽ കൊണ്ടുവന്ന് തള്ളുന്നത് പതിവായിട്ടുണ്ട്. രണ്ട് കിലോമീറ്റർ ദൂരത്തിൽ ഒരുവശത്ത് തോടും മറുവശത്ത് വിശാലമായ നെൽപ്പാടവുമാണ്. പ്രകൃതിസൗന്ദര്യം ആസ്വദിക്കാനായി നൂറുകണക്കിന് ആളുകളാണ് പ്രതിദിനം എത്തുന്നത്. തോട്ടിൽ നിരന്തരമായി കക്കൂസ് മാലിന്യം തള്ളിത്തുടങ്ങിയതോടെ ദുർഗന്ധം കാരണം ഇവർ ബുദ്ധിമുട്ടുന്നു.
ചത്ത താറാവുകളിൽ ഒന്നിനെ പോസ്റ്റുമോർട്ടത്തിനായി നൽകിയിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകു
ഡോ.എസ് .സന്തോഷ്,
മൃഗസംരക്ഷണ വകുപ്പ് ജില്ലാഓഫിസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |