
പത്തനംതിട്ട : തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ തുരത്താനാകില്ല. ഇലക്ഷൻ വിജ്ഞാപനം വന്നതോടെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ലൈസൻസുള്ള തോക്കുകളെല്ലാം സറണ്ടർ ചെയ്തുകഴിഞ്ഞു. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നിയെ വെടിവയ്ക്കാൻ ഷൂട്ടർമാരെ വിളിച്ചാൽ കിട്ടാറില്ല. കൈവശം തോക്കില്ലാത്തതിനാൽ പലരും ഫോൺ എടുക്കാത്തതാണ് കാരണം.
ഇനി വോട്ടെണ്ണൽ കഴിഞ്ഞ് തോക്ക് തിരികെകിട്ടാൻ രണ്ടുമാസം കഴിയും.
ഈസമയംകൊണ്ട് വലിയ തോതിൽ കാട്ടുപന്നികൾ പെരുകാനും സാദ്ധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സറണ്ടർ ചെയ്ത തോക്കുകൾ തിരികെ ലഭിച്ചത് ഏറെ വൈകിയാണ്.
അതേസമയം മലയോരമേഖലയിലെ കർഷകരുടെ ഉറക്കംക്കെടുത്തി കാട്ടുപന്നി ശല്യം രൂക്ഷമാകുകയാണ്.
കർഷകർ കഷ്ടത്തിലാകും
കപ്പയും പച്ചക്കറികളും നെല്ലും വിളവെടുപ്പിനൊരുങ്ങുന്ന കാലമായതിനാൽ കാട്ടുപന്നി ഭീതിയിലാണ് കർഷകർ. പകലുപോലും കാട്ടുപന്നികൾ കൃഷിയിടത്തിൽ ഇറങ്ങി നഷ്ടം വരുത്താറുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ പന്നിയെ വെടിവയ്ക്കാൻ ഷൂട്ടർമാർ എത്തിയിരുന്നത് വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ പടക്കം പൊട്ടിച്ചും ലൈറ്റ് തെളിച്ചും പന്നിയെ തുരത്താനുള്ള ശ്രമങ്ങളാണ് കർഷകർ നടത്തുന്നത്. കാട്ടുപന്നിയെ പേടിച്ചോടി അപകടത്തിൽപ്പെടുന്നവരും നിരവധിയാണ്. നാരങ്ങാനത്ത് ഒരുമാസം മുമ്പ് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ കർഷകർ ഇന്നും നടക്കാൻ ബുദ്ധിമുട്ടുകയാണ്.
സറണ്ടർ ചെയ്തതോക്ക് തിരികെ
കിട്ടാൻ രണ്ടുമാസം എടുക്കും
1. ബാങ്കുകളിലെ സുരക്ഷാ ജീവനക്കാർക്കും ഷൂട്ടിംഗ് മത്സരത്തിനുള്ളവർക്കും മാത്രമാണ് തിരഞ്ഞെടുപ്പ്
കാലത്ത് തോക്കുകൾ കൈവശം വയ്ക്കാൻ സാധിക്കുന്നത്.
2. ജില്ലയിൽ കുളനട, മെഴുവേലി, നാരങ്ങാനം, റാന്നി, അങ്ങാടി, പഴവങ്ങാടി, വി.കോട്ടയം പഞ്ചായത്തുകളിലാണ് ഒന്നിൽ കൂടുതൽ ഷൂട്ടർമാരുള്ളത്. കുളനടയിൽ മാത്രം പത്ത് ഷൂട്ടർമാരുണ്ട്.
കാട്ടുപന്നികളെ വെടിവയ്ക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തരുത്. രണ്ട് മാസം കൊണ്ട് വലിയ നാശനഷ്ടം ഉണ്ടാക്കും. കൃഷി വിളവെടുക്കുന്ന കാലമായതിനാൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്.
ജോർജ്കുട്ടി
കർഷകൻ, പത്തനംതിട്ട
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |