ആറന്മുള : പത്തനംതിട്ട-ചെങ്ങന്നൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് തടഞ്ഞുനിറുത്തി അകത്തുകയറി ഡ്രൈവറെ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ആറന്മുള പൊലീസ് അറസ്റ്റുചെയ്തു. ആറന്മുള എരുമക്കാട് പാലനിൽക്കുന്ന കാലായിൽ വീട്ടിൽ ശ്രീജിത്ത് (39) ആണ് പിടിയിലായത്.
23ന് രാവിലെ 10.30നാണ് കേസിനാസ്പദമായ സംഭവം. ബസിലെ ഡ്രൈവർ ആറന്മുള തെക്കേമല സ്വദേശി ശ്രീജീവി(35)നാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശ്രീജിത്തിന്റെ ഭാര്യയുമായി ശ്രീജീവിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീജിത്ത് ആറന്മുള പൊലീസ് സ്റ്റേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു. പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ച് കേസ് ഒത്തുതീർപ്പാക്കിയിരുന്നു. എങ്കിലും വൈരാഗ്യം മനസിൽ സൂക്ഷിച്ച പ്രതി ശ്രീജിത്ത് ബസ് ആറന്മുള മാലക്കരക്ക് സമീപം ചക്കിട്ടപ്പടിയിൽ കൈ കാണിച്ച് തടഞ്ഞുനിറുത്തിയ ശേഷമാണ് ശ്രീജിവിനെ വെട്ടിയത്. തലയ്ക്കും മുഖത്തും കൈകളിലും പുറത്തും വെട്ടിയും കുത്തിയും മാരകമായി പരിക്കേൽപ്പിച്ചു . ആക്രമണത്തിനുശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് തെരച്ചിൽ നടത്തിയത്. അന്തർ സംസ്ഥാന ലോറി ഡ്രൈവറായ പ്രതി അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നു കളയാതിരിക്കാൻ നടപടി സ്വീകരിച്ചിരുന്നു. ആലപ്പുഴയിലെ ഒളിവിടത്തിൽ നിന്നുമാണ് കണ്ടെത്തിയത്.
സ്റ്റേഷൻ ഹൗസ് ഓഫീസർ സജു.വി, എസ്.ഐ നിയാസ്, പൊലീസ് ഉദ്യോഗസ്ഥരായ അനിൽ, ഉമേഷ്, ശിവപ്രസാദ്, കിരൺ, മനു എന്നിവരും ജില്ലാ ഡാൻസഫ് എസ്.ഐ മാരായ ഉണ്ണികൃഷ്ണൻ, അജികുമാർ, ഡാൻസാഫ് അംഗങ്ങളായ മിഥുൻ ജോസ്, ബിനു, സുജിത്കുമാർ, ഷെഫീഖ്, ജിതിൻ, വിമൽ, ശ്രീരാജ് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |