
റാന്നി : മുപ്പത് വർഷം ഇടതുകോട്ടയായി ഉറച്ചുനിന്ന റാന്നി മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പഴകുളം മധു അട്ടിമറി വിജയം നേടിയതിന് പിന്നിൽ ഒരുമയുടെ കരങ്ങളാണുള്ളത്. മണ്ഡലത്തിലെ താഴെത്തട്ടിലുള്ള പ്രവർത്തകരുടെ ഏകോപനവും അച്ചടക്കത്തോടെയുള്ള പ്രവർത്തനവുമാണ് പഴകുളം മധുവിന് കരുത്തായത്. എ.ഐ.സി.സി നേരിട്ട് നടത്തിയ നിരീക്ഷണങ്ങൾ പാർട്ടിയിലെ വോട്ട് ചോർച്ച തടയാനും വിമത നീക്കങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും സഹായിച്ചു. കർഷകരുടെ പ്രശ്നങ്ങളും പ്രാദേശിക വികസന മുരടിപ്പും ചർച്ചയാക്കിയ യു.ഡി.എഫിന്റെ തന്ത്രം വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തി.
കെ.പി.സി.സി ജനറൽ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ അഡ്വ.പഴകുളം മധു അടൂർ സ്വദേശിയാണ്. രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ ഒരുപോലെ സജീവമായ അദ്ദേഹം, പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ചുമതലയും വഹിക്കുന്നു. മലയാള സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ പ്രവർത്തനങ്ങൾക്ക് പി.എൻ പണിക്കർ അക്ഷരശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
റാന്നിയുടെ വികസനത്തിനായി പുതിയൊരു അദ്ധ്യായം എഴുതിച്ചേർക്കാനുള്ള തയ്യാറെടുപ്പിലാണ് അഡ്വ. പഴകുളം മധുവും യു.ഡി.എഫ് നേതൃത്വവും.
കുടുംബം: തിരുവനന്തപുരം സെൻട്രൽ ലൈബ്രറി ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ പി.എൽ. മഞ്ജുവാണ് ഭാര്യ. ജോതിർ ആദിത്യ ഏക മകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |