
കോന്നി: കഴിഞ്ഞ ആറര വർഷത്തെ എം.എൽ.എ എന്ന നിലയിലുള്ള കെ.യു.ജനിഷ് കുമാറിന്റെ ജനകീയ വിഷയങ്ങളിലുള്ള ഇടപെടൽ മൂന്നാംതവണ വിജയത്തിന്റെ ഘടകമായി മാറി. രണ്ടു തവണയും ഭരണപക്ഷ എം.എൽ.എയായതിനാൽ സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞത് നേട്ടമായി. സ്വദേശമായ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലും കോന്നി പഞ്ചായത്തിലും പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാതെ വന്നത് ഭൂരിപക്ഷം കുറയാൻ കാരണമായി. ജില്ലയിലെ മറ്റ് നാല് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിച്ചപ്പോൾ എൽ.ഡി.എഫിന് സീറ്റ് നിലനിറുത്താൻ കഴിഞ്ഞത് കോന്നിയിൽ മാത്രമാണ്. യുവാവ് എന്ന പരിവേഷവും പുതിയ വോട്ടർമാർക്ക് ഇടയിൽ സ്വാധീനം ഉണ്ടാക്കി. സി പി എമ്മിന്റെ ശക്തമായ കേഡർ സംവിധാനവും അനുകൂല ഘടകമായി.
നിയോജക മണ്ഡലത്തിൽ ജനിച്ചുവളർന്ന സാധാരണക്കാരൻ എന്ന പരിവേഷവും വോട്ടർമാർക്ക് ഇടയിൽ സ്വാധീനം ചെലുത്തി. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ യു ഡി എഫിന്റെ സംഘടനാ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചതും സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങൾ ഇല്ലാതിരുന്നതും യു ഡി എഫ് വോട്ടുനില ഉയരാൻ കാരണമായി. ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെ മൂന്ന് തിരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിനാണ് വിജയമെങ്കിലും ഇത്തവണ വിഹിതം കുറഞ്ഞത് തിരിച്ചടിയാണ്. സീതത്തോട് കാലായിൽ പരേതനായ ഉത്തമന്റെയും വിജയമ്മയുടെയും മകനാണ് ജനീഷ്. സീതത്തോട് സഹകരണ ബാങ്ക് ജീവനക്കാരി അനുവാണ് ഭാര്യ. നൃപൻ, ആസിഫ എന്നിവർ മക്കളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |