ഉദിയൻകുളങ്ങര: മടത്തുവിളാകത്ത് കുളത്തിനെ കുറിച്ച് അധികൃതർക്ക് പരാതി കൊടുത്ത് മടുത്ത് നാട്ടുകാർ. ചെങ്കൽ പഞ്ചായത്തിലെ മൂന്നാം നമ്പർ വാർഡായ കുടുംമ്പോട്ടുക്കോണം വാർഡിലുൾപ്പെട്ട മടത്തുവിളാകത്ത് കുളത്തെയാണ് അധികൃതർ കയ്യൊഴിഞ്ഞത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കുളത്തെ സ്വകാര്യ വ്യക്തികൾ വഴികൾ കെട്ടിയടച്ച് നാട്ടുകാർക്ക് ഉപകാരപ്രദമല്ലാതാക്കി. 56സെന്റിലുൾപ്പെട്ട
കുളം ഇപ്പോൾ പത്തിൽ താഴെ മാത്രം വിസ്തൃതിയായി മാറിയതിൽ സ്വകാര്യ വ്യക്തികളുടെ കടന്നുകയറ്റമാണെന്നാണ് ആരോപണം.
ചെങ്കൽ പഞ്ചായത്തിലെ കുടുംബോട്ടുകോണം വാർഡിൽപ്പെട്ട അഴകിക്കോണം ഏലാകളിലെ ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾ മുൻപ് ആശ്രയിച്ചിരുന്നത് ഈ കുളത്തെയാണ്. വേനൽക്കാലങ്ങളിലും ഉറവവറ്റാത്ത ഈ കുളം പ്രദേശവാസികൾക്കും പ്രയോജനമായിരുന്നു. എന്നാൽ കുളത്തിന്റെ ശോചനീയാവസ്ഥയിൽ പ്രദേശത്തെ കൃഷിയിടങ്ങൾ പാടെ നശിച്ചു. അടിയന്തരമായി കുളം നവീകരിച്ച് നാട്ടുകാർക്കും കൃഷിക്കാർക്കും പ്രയോജനപെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉറവകളും വറ്റി
നെടിയാംകോടിൽ നിന്നും വരുന്ന ഇടതുകര കനാലിന്റെ ആശ്രയത്തിലാണ് ജലസംഭരണിയിൽ ജലം സംഭരിച്ചു പോന്നിരുന്നത്. ഈ കുളത്തിലേക്ക് ജലം കൊണ്ടുവന്നിരുന്ന ചെറുകനാലും അദൃശ്യമായതായി നാട്ടുകാർ പറയുന്നു. കുളം നശിച്ചതോടെ തോടുമാർഗ്ഗം ചെങ്കൽ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിച്ചിരുന്നതും നിലച്ചു. പ്രദേശങ്ങളിലെ നിലങ്ങളെല്ലാം കര ഭൂമിയായി മാറിയിരിക്കുകയാണ്. വേനൽക്കാലം കടുത്തതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്.
ഭൂമാഫിയകളുടെ കടന്നുകയറ്റം
ഭൂമി മാഫിയകൾ പിടിമുറുക്കി പല ജലസ്രോതസ്സുകളെയും നശിപ്പിച്ച് കൃഷിഭൂമികളെ കരഭൂമി ആക്കി.
ജലസ്രോതസ്സുകളെ നാശോമുഖം ആക്കുന്നതിൽ അധികൃതരുടെ ശ്രദ്ധ പതിക്കാത്ത വിധം കൃഷി ഇടങ്ങളെ കരഭൂമിയാക്കി മാറ്റുന്നതിന് പിന്നിൽ വലിയൊരു ലോബി തന്നെ ഇവിടങ്ങളിൽ പ്രവർത്തിക്കുന്നതായും ആരോപണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |