വിതുര: തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചാരുപാറ, പേരയത്തുപാറ, ചേന്നൻപാറ മേഖലകളിൽ തെരുവ്നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. സമീപത്തെ മറ്റ് മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. പേരയത്തുപാറ, ചാരുപാറ മേഖലകളിൽ തമ്പടിച്ചിരിക്കുന്ന തെരുവ്നായ്ക്കൾ വീടുകളിൽ അതിക്രമിച്ചുകയറി കോഴികളെ കൊന്നൊടുക്കുകയും മറ്റ് വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നുണ്ട്. പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വിതുര ആർ. സുധാകരന്റെ വീട്ടിൽ കയറി 12 കോഴികളെ കൊന്നൊടുക്കി. സമീപത്തെ വീടുകളിൽ നിന്നും കോഴികളെ പിടികൂടി ആഹാരമാക്കിയിട്ടുമുണ്ട്. നേരത്തേ പൗൾട്രിഫാമുകളിൽ തെരുവ് നായ്ക്കൾ കയറി കോഴികളെ കൊന്നാടുക്കിയ സംഭവവുമുണ്ടായി.
പ്രതിസന്ധിയായി മാലിന്യനിക്ഷേപം
ചാരുപാറ,പേരയത്തുപാറ മേഖലകളിൽ മാലിന്യനിക്ഷേപം രൂക്ഷമാണ്. ഇറച്ചിവില്പന കേന്ദ്രങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ ചാക്കുകളിലാക്കി നിക്ഷേപിക്കുകയാണ്. മാലിന്യം കുമിഞ്ഞുകൂടി പ്രദേശത്ത് ദുർഗന്ധം പരത്തുകയാണ്. മാലിന്യം തിന്ന് തെരുവുനായ്ക്കൾ പെറ്റുപെരുകുകയാണ്. ഇതുസംബന്ധിച്ച് അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികളുണ്ടായിട്ടില്ല. രാത്രിയിൽ വാഹനത്തിൽ തെരുവ് നായ്ക്കളെ കൊണ്ടിറക്കിവിട്ട സംഭവവുമുണ്ടായി. ഇതോടെ പൊൻമുടി വിതുര സംസ്ഥാനപാതയിൽ തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്.
വിദ്യാർത്ഥികൾ ബുദ്ധിമുട്ടിൽ
ചാരുപാറയിലാണ് ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ പ്രവർത്തിക്കുന്നത്. തെരുവ്നായ്ക്കൾ സ്കൂളിൽ അതിക്രമിച്ച് കയറി ഭീതി പരത്തുന്നുണ്ട്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ ദീപ സി. നായരും,വൈസ് പ്രിൻസിപ്പൽ സ്മിതാരാജീവും, മാനേജർ അഡ്വ.എൽ.ബീനയും പഞ്ചായത്തിൽ അനവധി തവണ പരാതികൾ സനൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.
ശല്യം രൂക്ഷമായ മേഖലകൾ
വിതുര കലുങ്ക്ജംഗ്ഷൻ, കൊപ്പം,ആശുപത്രിജംഗ്ഷൻ,ചായം,ചെറ്റച്ചൽ,മരുതുംമൂട്,ചന്തമുക്ക്, കെ.പി.എസ്.എം,വിതുര ഡിപ്പോ പരിസരം,തേവിയോട്,ആനപ്പാറ,കല്ലാർ,പേപ്പാറ,മേമല,പൊൻപാറ, തോട്ടുമുക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |