
തൃശൂർ: കെട്ടിടങ്ങളുടെ മുകളിലെ നിലകളിലുള്ള അക്ഷയ കേന്ദ്രങ്ങൾ ഉടൻ താഴത്തെ നിലയിലേക്ക് മാറ്റാൻ സംരംഭകർക്ക് കർശന നിർദ്ദേശം നൽകിയതായി അക്ഷയ ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷൻ അംഗം വി. ഗീതയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കോടാലി ജംഗ്ഷനിലെ അക്ഷയ കേന്ദ്രം മൂന്നുമുറി കാനറ ബാങ്ക് കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റാൻ അനുമതി നൽകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രായമായവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് അക്ഷയ കേന്ദ്രങ്ങളിൽ കാലതാമസം കൂടാതെ സേവനം ഉറപ്പാക്കാൻ പ്രത്യേക സൗകര്യം ഒരുക്കണം. കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവർക്ക് ആവശ്യമായ സേവനങ്ങൾ വീടുകളിലെത്തി നൽകാൻ നിർദ്ദേശം നൽകണം. ഇത് സംബന്ധിച്ച വിവരങ്ങൾ അക്ഷയ കേന്ദ്രങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും ബോർഡ് വച്ച് പ്രദർശിപ്പിക്കണം. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഇരിപ്പിടം, കുടിവെള്ളം, ശുചിമുറി സൗകര്യങ്ങൾ എന്നിവ നിർബന്ധമായും ഉറപ്പാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |