
മുംബയ്: ആത്മഹത്യാ ഭീഷണി മുഴക്കിയ മകനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവും മകനും കൊക്കയിൽ വീണ് മരിച്ചു. പിന്നാലെ അമ്മയും കൊക്കയിൽ ചാടി മരിച്ചു. മഹാരാഷ്ട്ര ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖാവ്ദ മലയിൽ വെള്ളിയാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. രാവിലെ പത്തോടെയാണ് 18കാരൻ മലമുകളിലെത്തി ഭീഷണി മുഴക്കിയത്.
വിവരമറിഞ്ഞെത്തിയ മാതാപിതാക്കളും പ്രദേശവാസികളും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. മൂന്നു മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും കുട്ടി ചെവിക്കൊണ്ടില്ല. ഇതിനിടെ പൊലീസും സ്ഥലത്തെത്തി. തുടർന്ന് പിതാവ് മകന്റെ അടുത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചു. രക്ഷിക്കാൻ ശ്രമിക്കരുതെന്നും ചാടുമെന്നുമായിരുന്നു മകന്റെ മറുപടി.
അടുത്തെത്തിയ പിതാവ് മകനെ മുന്നോട്ടുനീക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. സംഭവം കണ്ടുനിൽക്കുകയായിരുന്ന അമ്മ ഉടൻ കൊക്കയിലേക്ക് എടുത്തുചാടി. മൂന്നുപേരും സംഭവ സ്ഥലത്തുവച്ച് മരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്തിനാണ് ആത്മഹത്യാഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |